വിദ്യാലയങ്ങളില്‍ 12 ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിനം; സ്‌കൂളുകള്‍ നാളെ തുറക്കും

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. 42 ലക്ഷത്തോളം കുട്ടികളാണ് നാളെ സ്കൂളുകളിലേക്ക് എത്തുക. ജില്ലാ തലത്തിലും പ്രവേശനോത്സവങ്ങൾ ഉണ്ടാകും. ലളിതമായി വ്യത്യസ്ത രീതിയില്‍ പ്രവേശനോത്സവം ഒരുക്കാനാണ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം.

ഈ അധ്യയന വര്‍ഷം 220 പ്രവൃത്തി ദിനങ്ങളാക്കാനുള്ള നീക്കത്തില്‍ നിന്നും അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്മാറി. വിദ്യാലയങ്ങളില്‍ 204 പ്രവൃത്തി ദിനങ്ങള്‍ ഉറപ്പാക്കാനാണ് ഇപ്പോൾ ധാരണ ആയിട്ടുള്ളത്. ഇത് അനുസരിച്ച് പൊതു വിദ്യാലയങ്ങളില്‍ 12 ശനിയാഴ്ചകള്‍ കൂടി പ്രവൃത്തി ദിനമായിരിക്കും.

തുടര്‍ച്ചയായി അഞ്ച് പ്രവൃത്തി ദിനങ്ങള്‍ വരാത്ത ആഴ്ചകളിലെ ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കാനാണ് അധ്യാപക സംഘടന പ്രതിനിധികള്‍ ഉള്‍പ്പെട്ട വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) ശുപാര്‍ശ ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസ കലണ്ടറിന് അംഗീകാരം നല്‍കാന്‍ ചേര്‍ന്ന ക്യുഐപി യോഗമാണ് ഈ ശുപാര്‍ശ നല്‍കിയത്.

ഇത് അനുസരിച്ച് തുടര്‍ച്ചയായ ആറു ദിവസം പ്രവൃത്തി ദിനമാകില്ല. വ്യാഴാഴ്ച നടക്കുന്ന സ്‌കൂള്‍ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് അധ്യയന ദിനങ്ങള്‍ അടക്കം വ്യക്തമാക്കിയുള്ള അക്കാദമിക് കലണ്ടര്‍ പുറത്തിറക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.