കാസര്‍കോട് സ്കൂൾ ബസ് തട്ടി വിദ്യാര്‍ത്ഥി മരിച്ചതിന് കാരണം ഡ്രൈവറുടേയും ആയയുടെയും അശ്രദ്ധ; എംവിഡി പ്രാഥമിക റിപ്പോര്‍ട്ട്

കാസര്‍കോട്: കാസര്‍കോട് കമ്പാര്‍ പെരിയഡുക്കയില്‍ സ്കൂൾ ബസ് തട്ടി നഴ്സറി വിദ്യാര്‍ത്ഥി മരിച്ച ദാരുണാപകടത്തിന് കാരണം ഡ്രൈവറുടേയും ആയയുടേയും അശ്രദ്ധയെന്ന് മോട്ടോര്‍ വെഹിക്കില്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്. ചെറിയ കുട്ടികളായിരുന്നിട്ടും ബസില്‍ നിന്ന് ഇറങ്ങാന്‍ വിദ്യാര്‍ത്ഥികളെ ബസിലുണ്ടായിരുന്ന ആയ സഹായിച്ചില്ല. കുട്ടിയെ ഇറക്കാനായി ബസ് നിർത്തിയപ്പോഴും, ആയ ബസിനുളളിൽത്തന്നെ ഇരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ അപകടമുണ്ടാക്കിയ സ്കൂൾ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്യണമെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോര്‍ട്ട് ട്രാന്‍സ്പോർട്ട് കമ്മീഷണര്‍ക്ക് സമർപ്പിച്ചു. ആയക്കെതിരെയും കേസുണ്ടായേക്കും.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ആയിഷ സോയ വീടിന് മുന്നില്‍ വച്ച് സ്കൂൾ ബസ് തട്ടി മരിച്ചത്.  കാസർകോട് കമ്പാർ പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകൾ ആയിഷ സോയ (4) ആണ് മരിച്ചത്. നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാർഥിനിയാണ്.