സേലത്ത് നടന്ന ടിവികെ റാലിക്കിടെ 37കാരൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
സേലം: ടിവികെ നേതാവും നടനുമായ വിജയ് സേലത്ത് നടത്തിയ റാലിയ്ക്കിടെ മഹാരാഷ്ട്ര സ്വദേശിയായ 37കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.സേലത്തെ സേവപ്പെട്ടൈയില്‍ താമസിച്ചിരുന്ന സൂരജ് എന്നയാളാണ് മരിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് കരൂരില്‍ നടന്ന റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും നാല്‍പതുപേർ മരിച്ചതിന് പിന്നാലെയാണ് അടുത്ത സംഭവം. റാലി നടക്കുന്നതിനിടയില്‍ ഇദ്ദേഹം തളർന്നുവീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അതിഥി തൊഴിലാളിയായ സിറാജ് ഇരുപത് വർഷം മുമ്പാണ് ഭാര്യയ്ക്കും മകനും മകള്‍ക്കുമൊപ്പം സേലത്തെത്തിയത്. നിർമാണ തൊഴിലാളിയായ ഇയാള്‍ കഴിഞ്ഞ വർഷം ഹൃദയശസ്ത്രക്രിയ്ക്ക് വിധേയനായിരുന്നു. അതേസമയം സിറാജിന്റെ മരണം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരും ടിവികെ അനുയായികളും തമ്മില്‍ വാക്കുത്തർക്കമുണ്ടായി. തങ്ങളെ പാർട്ടി അനുയായികള്‍ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് മാധ്യമപ്രവർത്തകരുടെ ആരോപണം.
