ഷാജൻ സ്കറിയയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

പി വി ശ്രീനിജിൻ എം എൽ എ നൽകിയ അപകീർത്തി കേസിൽ ഷാജൻ സ്കറിയയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഷാജൻ സ്കറിയയെ ഉടൻ പൊലീസ് പിടികൂടും. കേസിൽ എസ്.സി – എസ്.ടി പീഡന വിരുദ്ധ നിയമം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു.

വിധിപ്പകർപ്പിൽ ​ഗുരുതര പരാമർശങ്ങളുണ്ടെന്നാണ് അറിയുന്നത്. ഇനി സുപ്രിം കോടതിയെ സമീപിക്കുകയെന്ന വഴി മാത്രമേ ഷാജന് മുന്നിലുള്ളൂ. സംസ്ഥാന സർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും പിവി ശ്രീനിജിന്റെ അഭിഭാഷകനായ അരുൺ കുമാറും എസ്.സി – എസ്.ടി പീഡന വിരുദ്ധ നിയമം നിലനിൽക്കുമെന്ന് ശക്തമായി വാദിക്കുകയായിരുന്നു. ഇതാണ് കോടതി അം​ഗീകരിച്ചത്.

ഷാജൻ സ്കറിയ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. പൊലീസ് രണ്ട് സംഘങ്ങളായി തിരഞ്ഞ് ഷാജനായി തെരച്ചിൽ നടത്തുകയാണ്. ഇയാൾ സംസ്ഥാനം വിട്ടോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഷാജന്റെ അറസ്റ്റിന് നിയമപരമായി ഇനി തടസമില്ല.