സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജി ഇന്ന് സുപ്രീം കോടതിയിൽ

ഹത്രാസിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ജാമ്യഹർജി ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. കാപ്പന് ജാമ്യം നൽകരുതെന്നും പോപ്പുലർ ഫ്രണ്ടിന്‍റെ ഉന്നത നേതാക്കളുമായി കാപ്പന് ബന്ധമുണ്ടെന്നും യുപി സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. വർഗീയ സംഘർഷങ്ങളും ഭീകരതയും വളർത്തുന്നതിനായി നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് കാപ്പൻ. അറസ്റ്റിന് മുമ്പ് ബാങ്ക് അക്കൗണ്ടിലേക്ക് വന്ന 45,000 രൂപയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

സിദ്ദിഖ് കാപ്പന്‍റെ ജാമ്യഹർജിയിൽ സുപ്രീം കോടതി നേരത്തെ ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. രേഖാമൂലം വിശദീകരണം നൽകാൻ ആണ് കോടതി യുപി സർക്കാരിനോട് ആവശ്യപ്പെട്ടത്. തെളിവില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചപ്പോൾ, കാപ്പന് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നായിരുന്നു യുപി സർക്കാരിന്റെ വിശദീകരണം.

തന്‍റെ കക്ഷിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും സഹയാത്രികർ പോപ്പുലർ ഫ്രണ്ട് അംഗങ്ങളാണെന്നുവച്ച് അദ്ദേഹം പോപ്പുലർ ഫ്രണ്ടിൽ അംഗമല്ലെന്നും കാപ്പന് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു. പത്രപ്രവർത്തകനെന്ന ജോലി ചെയ്യാനുള്ള യാത്രയാണ് നടത്തിയതെന്നും ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും കാപ്പന്റെ ഹർജിയിൽ പറഞ്ഞു. സാങ്കേതിക കാരണങ്ങളാലാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 2020 ഒക്ടോബറിലാണ് കാപ്പനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്.