ഒരു തിരിച്ചറിയൽ രേഖയിൽ നൽകുന്ന സിം കാർഡുകളുടെ എണ്ണം പരമാവധി നാല് ആക്കി കുറയ്ക്കാൻ കേന്ദ്രം.

ന്യൂഡൽഹി: ഒരു തിരിച്ചറിയൽ രേഖയിൽ നൽകുന്ന സിം കാർഡുകളുടെ എണ്ണം പരമാവധി നാല് ആക്കി കുറയ്ക്കാൻ കേന്ദ്രം. നിലവിൽ ഒരു വ്യക്തിക്ക് ഒൻപത് സിം കാർഡുകൾ വരെ സ്വന്തം പേരിൽ കൈവശം വയ്ക്കാം. വ്യാജ സിം ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് പുതിയ ചട്ടം കൊണ്ടുവരുന്നത്.

ജമ്മു കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നിലവിൽ ഒരു വ്യക്തിക്കു കൈവശം വയ്ക്കാവുന്ന സിം കാർഡുകളുടെ എണ്ണം പരമാവധി 6 ആണ്. മറ്റ് സംസ്ഥാനങ്ങളിൽ ഒൻപതും. അധികമായുള്ള കാർഡുകൾ സറണ്ടർ ചെയ്യണമെന്ന് 2020 മുതൽ കേന്ദ്രം ആവശ്യപ്പെടുന്നുണ്ട്.

2021 സെപ്റ്റംബറിലെ ടെലികോം പരിഷ്‌കാരങ്ങളിൽ സിം കാർഡ് നൽകുന്നതിന് ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി പ്രക്രിയ സർക്കാർ അവതരിപ്പിച്ചിരുന്നു. നിലവിൽ ഭൂരിഭാ​ഗം സിം കാർഡുകളും നൽകുന്നതിന് രേഖകളുടെ ഡിജിറ്റൽ പതിപ്പ് പരിശോധിച്ചുറപ്പിക്കുന്നുണ്ട്. എന്നാൽ സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ഇത് 100 ശതമാനാമാക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. കെവൈസി വെരിഫിക്കേഷൻ നടത്താതെ സിം നൽകുന്നവർക്കെതിരെ ക്രിമിനൽ നടപടിക്കു പുറമേ 2 ലക്ഷം രൂപ പിഴ ചുമത്തുന്നതും പരിഗണനയിലുണ്ട്.