ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ചേരും

പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം ഇന്ന് ശ്രീലങ്കയിൽ ചേരും. പുതിയ പ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്യുന്ന കാര്യം സഭയിൽ ചർച്ച ചെയ്യും. ഇന്ന് നടക്കുന്ന സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എല്ലാ പാർട്ടി പ്രതിനിധികളോടും സ്പീക്കർ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ പ്രസിഡന്‍റിനെ ബുധനാഴ്ച തിരഞ്ഞെടുക്കും. ഗോതബയ രജപക്സെയുടെ രാജി കഴിഞ്ഞ ദിവസം സ്പീക്കർ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തു.

എന്നാൽ, ഗോതബയയുടെ വിശ്വസ്തനായ വിക്രമസിംഗെയെ ആക്ടിംഗ് പ്രസിഡന്‍റായി തുടരാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. റെനിലിനെ മുന്‍നിര്‍ത്തി ഭരണതുടർച്ച നടത്താനാണ് ഗോതബയയുടെ നീക്കമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

സർവകക്ഷി സർക്കാർ രൂപീകരിക്കാൻ സ്പീക്കർ തയ്യാറാവണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ശ്രീലങ്കൻ പബ്ലിക് വെൽഫെയർ പാർട്ടി റെനില്‍ വിക്രമസിംഗെയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിക്രമസിംഗെ തുടർന്നാൽ ശക്തമായ പ്രതിഷേധം നടത്താനാണ് സമരക്കാരുടെ തീരുമാനം.