ലോകകപ്പ് ടീമിനൊപ്പമുള്ള ശ്രീലങ്കന്‍ താരം ലൈംഗികാതിക്രമ കേസിൽ അറസ്റ്റില്‍

സിഡ്നി: ട്വന്റി-20 ലോകകപ്പിനായി ഓസ്ട്രേലിയയിലെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീം അംഗം ധനുഷ്‌ക ഗുണതിലകെ അറസ്റ്റിലായി. ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് സിഡ്നി പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. സിഡ്നിയിൽ നടന്ന ശ്രീലങ്ക-ഇംഗ്ലണ്ട് മത്സരത്തിന് തൊട്ടുപിന്നാലെ ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ധനുഷ്ക ഗുണതിലകെ ഇല്ലാതെയാണ് ശ്രീലങ്കൻ ടീം ഓസ്ട്രേലിയയിൽ നിന്ന് മടങ്ങുകയെന്ന് അധികൃതർ അറിയിച്ചു.

ഡേറ്റിംഗ് ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട 29കാരിയാണ് പരാതി നൽകിയത്. സിഡ്നിയിലെ റോസ് ബേയിലെ ഒരു വീട്ടിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. നവംബർ രണ്ടിനാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സിഡ്നിയിൽ ടീം താമസിച്ചിരുന്ന ഹോട്ടലിൽ നിന്നാണ് ഗുണതിലകെയെ കസ്റ്റഡിയിലെടുത്തത്.

സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടതടക്കം നാല് കുറ്റങ്ങളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി കേസിൽ മറ്റൊരാളെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനോട് തോറ്റ ശ്രീലങ്ക ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ലൈംഗിക പീഡനക്കേസിൽ താരത്തെ അറസ്റ്റ് ചെയ്തത്.