ഓഹരി വിപണിയിൽ നഷ്ടം; സെൻസെക്സ് 350 പോയിന്റ് ഇടിഞ്ഞു
മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ കനത്ത നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇ സെന്‍സെക്‌സ് 350 പോയിന്റ് ആണ് താഴ്ന്നത്. 25,150 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് നിഫ്റ്റി.
ആഗോള വിപണികള്‍ ദുര്‍ബലമായത് അടക്കമുള്ള ഘടകങ്ങളാണ് ഇന്ത്യന്‍ വിപണിയെ പ്രതികൂലമായി ബാധിച്ചത്. വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറിയതും വിപണിയെ സ്വാധീനിച്ചു. കൂടാതെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും വിപണിയില്‍ പ്രതിഫലിച്ചതായി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 9 പൈസയുടെ നഷ്ടത്തോടെ 88.77 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. എണ്ണവില ഉയരുന്നതും നിക്ഷേപകര്‍ നിരീക്ഷിച്ച് വരികയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, ഒഎന്‍ജിസി ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോള്‍ ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതിനിടെ 50 ശതമാനം നേട്ടത്തോടെ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ ഓഹരി വിപണിയില്‍ ഇന്ന് ലിസ്റ്റ് ചെയ്തു. എല്‍ജി ഇലക്ട്രോണിക്‌സിന്റെ ഇഷ്യു വില 1140 രൂപയായിരുന്നു. എന്നാല്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഹരി ഒന്നിന് 1710 രൂപ എന്ന നിലയിലാണ് കമ്പനി ലിസ്റ്റ് ചെയ്തത്. കമ്പനിയുടെ വിപണി മൂല്യം 1.15 ലക്ഷം കോടി രൂപയായി ഉയര്‍ന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വിപണി മൂല്യത്തില്‍ ദക്ഷിണ കൊറിയന്‍ മാതൃ കമ്പനിയേക്കാള്‍ മുകളിലാണ് എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ.
