കേരളത്തിലെ തെരുവുനായ അക്രമങ്ങള്‍; ഹര്‍ജികള്‍ വെള്ളിയാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: കേരളത്തിൽ വർദ്ധിച്ചു വരുന്ന തെരുവ് നായ അക്രമങ്ങളിൽ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയോട് റിപ്പോർട്ട് ചോദിക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. തെരുവുനായ്ക്കളുടെ അക്രമം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിൽ തെരുവുനായ്ക്കളുടെ ശല്യം അനുദിനം വർദ്ധിച്ചുവരികയാണെന്ന് ഹർജിക്കാരായ സാബു സ്റ്റീഫൻ, ഫാ.ഗീവര്‍ഗീസ് തോമസ് എന്നിവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വി.കെ. ബിജു സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. നായയുടെ കടിയേറ്റ പല കുട്ടികളും ഗുരുതരാവസ്ഥയിലാണ്. ഇവരിൽ പലർക്കും വാക്സിനേഷൻ നൽകിയിട്ടുണ്ട്. കടിയേറ്റവരിൽ പലരും ദിവസവേതനക്കാരുടെ മക്കളാണ്. അതീവഗുരതരമായ ഈ വിഷയത്തെക്കുറിച്ച് ജസ്റ്റിസ് സിരിജഗന്‍ സമിതിയില്‍നിന്ന് കോടതി റിപ്പോര്‍ട്ട് തേടണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടർന്ന് ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. തെരുവുനായ്ക്കളുടെ അക്രമം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സെപ്റ്റംബര്‍ 26-ന് പരിഗണിക്കാനായിരുന്നു നേരത്തെ സുപ്രീംകോടതി തീരുമാനിച്ചിരുന്നത്. എന്നാൽ, കേസിന്‍റെ അടിയന്തര സാഹചര്യം അഭിഭാഷകൻ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച ഹർജികൾ പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.