ക്വാറി സമരം ഒത്തുതീർന്നു; ഏപ്രിൽ ഒന്നിന്റെ വിലയിൽ മൂന്ന് രൂപ വർധനവ്

ജില്ലയിലെ ക്വാറി സമരം ജില്ലാ കലക്ടർ വിളിച്ചുചേർത്ത ക്വാറി-ക്രഷർ ഉടമസ്ഥരുടെയും കരാറുകാരുടെയും വിവിധ സംഘടനകളുടെയും സംയുക്ത യോഗത്തിൽ ഒത്തുതീർന്നു. യോഗതീരുമാനപ്രകാരം എല്ലാ ക്വാറി ഉത്പന്നങ്ങൾക്കും 2023 ഏപ്രിൽ ഒന്നിന് നിലവിലുണ്ടായിരുന്ന വിലയിൽ ജിഎസ്ടി ഉൾപ്പെടെ ചതുരശ്ര അടിക്ക് മൂന്ന് രൂപ വർധിപ്പിക്കും. ഇതനുസരിച്ചുള്ള വില നിലവാര പട്ടിക എല്ലാ ക്വാറികളിലും ക്രഷറുകളിലും പ്രദർശിപ്പിക്കണം. ക്വാറി ഉത്്പന്നങ്ങൾ കയറ്റുന്ന വാഹനങ്ങൾ ഉൾക്കൊള്ളാനാവുന്ന അളവ് പ്രദർശിപ്പിക്കണമെന്നും കലക്ടർ അറിയിച്ചു.
കലകട്റേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, എഡിഎം കെ കെ ദിവാകരൻ, മൈനിംഗ് ആൻഡ് ജിയോളജി, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ ക്രഷർ ഓണേഴ്സ് അസോസിയേഷൻ നേതാക്കളായ യു സയ്യിദ്, എം. രാജീവൻ, സംഘടനാ നേതാക്കളായ സരിൻ ശശി, മുഹമ്മദ് അഫ്സൽ (ഡിവൈഎഫ്ഐ), കെഎസ് ശരൺ, കെ വി സാഗർ (എഐവൈഎഫ്), പ്രിനിൽ മതുക്കേകാത്ത്, രാഹുൽ (യൂത്ത് കോൺഗ്രസ്), കെ പി രാജൻ (സിഐടിയു), അരുൺ എ ഭരത്, പി ലിജീഷ് (യുവമോർച്ച), അരുൺ കൈതപ്രം, സത്യൻ കൊമ്മേരി (ബിജെപി), കരാറുകാറുടെ സംഘടനകളായ സിഡബ്ല്യുഎസ്എ, പിബിസിഎ, ജിസിഎ, കെജിസിഎ, സിമാക്, സംയുക്ത ലോറി തൊഴിലാളി എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.