അത്തം മുതൽ തിരുവോണം വരെ സപ്ലൈകോയിൽ 7 കോടി രൂപയുടെ കച്ചവടം; വ്യാജപ്രചരണങ്ങൾ നടത്തിയവർക്കുള്ള അടിയെന്ന് മുഖ്യമന്ത്രി

അത്തം മുതൽ തിരുവോണം വരെ സപ്ലൈകോയിൽ 7 കോടി രൂപയുടെ കച്ചവടം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഈ പത്ത് ദിവസം 32 ലക്ഷം കാർഡ് ഉടമകളാണ് സബ്സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങിയത്. സപ്ലൈകോയുടെ വില്പനശാലകൾ ആകെ എടുത്താൽ 170 കോടിയുടെ കച്ചവടം നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സപ്ലൈകോയ്ക്ക് എതിരെ വ്യാജപ്രചരണങ്ങൾ നടത്താൻ ഇറങ്ങിയവർക്ക് മുഖത്തേറ്റ അടിയാണിതെന്നും ഇക്കൂട്ടർക്ക് നാണം എന്ന് പറയുന്നത്ത് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതുപ്പളളിയിലെ കൂരോപ്പടയിൽ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തിരുവോണത്തിന് മുമ്പുള്ള നാല് ദിവസങ്ങളിൽ 2681 മെട്രിക് ടൺ പച്ചക്കറികളും പഴവർഗ്ഗങ്ങളുമാണ് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ വില്പന ശാലകളിലൂടെ കുറഞ്ഞ വിലയ്ക്ക് ജനങ്ങളിലേക്ക് എത്തിച്ചത്.

രണ്ടര ലക്ഷത്തോളം ആളുകൾക്ക് ഇതിന്റെ ഗുണഫലം ലഭിച്ചു. 26,000 ത്തിൽ അധികം കർഷകർക്ക് നേട്ടമുണ്ടായി. കൺസ്യൂമർഫെഡ് മുഖേന 106 കോടിയോളം രൂപയുടെ വിൽപ്പന നടന്നുവെന്നും 20 ലക്ഷത്തിലധികം ആളുകൾക്ക് ഇതിന്റെ ഗുണഫലം ലഭിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഓണത്തിന് സംസ്ഥാന ഗവൺമെന്റ് ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞവർക്കുള്ള ഫലപ്രദമായ മറുപടിയാണിത്.

ഓണക്കിറ്റിന്റെ വിലക്ക് നീക്കിയ ഉത്തരവിൽ കണ്ടത് ആരുടെയെങ്കിലും പടമോ അടയാളമോ വച്ചേക്കരുത് എന്നാണ്. പുറത്തുനിന്ന് വന്ന ഉദ്യോഗസ്ഥർ ആയിരിക്കും ഉത്തരവ് ഇട്ടത്. അവരുടെ നാട്ടിൽ അവിടെയുള്ള ആളുകളുടെ പടം വച്ചായിരിക്കും കൊടുക്കുന്നുണ്ടെങ്കിൽ കൊടുക്കുന്നത്. ആ തരത്തിലുള്ള പ്രചരണങ്ങളിൽ വിശ്വസിക്കുന്നവരല്ല കേരളത്തിലുള്ളത്.

ജനങ്ങൾക്കുള്ളത് ജനങ്ങൾക്ക് അർഹതപ്പെട്ട കാര്യമാണ്. അത് ആരെങ്കിലും കൊടുക്കുന്നതല്ല. അർഹതപ്പെട്ടത് എല്ലാവർക്കും കൊടുക്കാൻ കഴിയാത്തത് നമ്മുടെ സാമ്പത്തിക വിഷമം കൊണ്ടാണ്. അതുകൊണ്ടാണ് പാവപ്പെട്ടവർക്ക് മാത്രമായി കിറ്റ് ചുരുക്കിയത്. ആറ് ലക്ഷത്തിലധികം പേർക്ക് ഓണക്കാലത്ത് കിറ്റുകൾ കൊടുത്തു. കിറ്റ് കൊണ്ട് ഒരു പ്രചരണത്തിനും ഉദ്ദേശിച്ചിട്ടില്ല. പക്ഷേ കിറ്റിനെ എപ്പോഴും ഭയപ്പെടുന്ന ഒരു കൂട്ടരുണ്ട്. കിറ്റ് എന്ന് കേൾക്കുമ്പോൾ അവർക്ക് ഭയമാണ്. അവർ എന്തെല്ലാം കളികളാണ് ഇതിന് പുറകെ നടത്തിയിട്ടുള്ളത് എന്ന് കാലം തെളിയിക്കും. ഓണക്കിറ്റ് അടിയന്തരമായി വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാർലമെന്റിൽ യുഡിഎഫ് എംപിമാർ കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുകയാണ്. സർക്കാർ പൊതു വിപണിയിൽ ഫലപ്രദമായി ഇടപെട്ടു. എല്ലാ മേഖലയിലും ഓണം സമൃദ്ധമായി എന്നും മുഖ്യമന്ത്രി പറഞ്ഞു.