കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരം- സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി .

ദൃശ്യങ്ങള്‍ കാണുന്ന വ്യക്തിക്ക് മറ്റുലാഭ ലക്ഷ്യങ്ങള്‍ ഉണ്ടെങ്കില്‍ പോക്സോ നിയമ പ്രകാരം കുറ്റകരം ആകുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേത് ആണ് സുപ്രധാനമായ ഈ വിധി പ്രസ്താവം.

കുട്ടികളുടെ അശ്ലീല വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് പോക്സോ നിയമ പ്രകാരവും, ഐടി ആക്‌ട് പ്രകാരവും കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചാല്‍ മാത്രമേ അത് കുറ്റകരമാകുകയുള്ളു എന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. ഇതിനെതിരെ ഒരു സന്നദ്ധ സംഘടന നല്‍കിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ വിധി പ്രസ്താവം.

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമ പ്രകാരവും, ഐടി നിയമ പ്രകാരവും കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഇത്തരം അശ്ലീല ദൃശ്യങ്ങള്‍ ലഭിച്ചാല്‍ അത് പോലീസിനെ അറിയിക്കാതിരിക്കുന്നത് കുറ്റകരമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ചൈല്‍ഡ് പോണോഗ്രഫി എന്ന പദത്തിന് പകരം ചൈല്‍ഡ് സെക്ഷ്വല്‍ ആൻഡ് എക്സ്പ്ളോറ്റീവ് ആൻഡ് അബ്യൂസ് മെറ്റീരിയല്‍ എന്ന പ്രയോഗം കൊണ്ട് വരാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. ഇതിനായി ഓർഡിനൻസ് ഉടൻ കൊണ്ടുവരണമെന്നും സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.