സ്കൂൾ അധ്യാപകരെ അഞ്ച് വർഷത്തിലൊരിക്കൽ സ്ഥലം മാറ്റണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ

എല്ലാ സ്കൂൾ അധ്യാപകർക്കും അഞ്ച് വർഷത്തിൽ ഒരിക്കൽ സ്ഥലം മാറ്റം നടപ്പാക്കണമെന്ന് സർക്കാരിനോട് നിയമസഭാ സമിതി. കഴിവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കാനാണ് കെ കെ ശൈലജ അധ്യക്ഷയായ പൊതു വിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതിയുടെ ശുപാർശ. ഇപ്പോൾ ഹയർ സെക്കൻഡറി അധ്യാപകർക്ക് മാത്രമാണ് നിർബന്ധിത സ്ഥലം മാറ്റമുള്ളത്.

ഹയർ സെക്കൻഡറി അധ്യാപകർക്ക് മൂന്ന് വർഷം കൂടുമ്പോൾ സ്ഥലം മാറ്റത്തിന് അപേക്ഷിക്കാം. അഞ്ച് വർഷത്തിൽ ഒരിക്കൽ സ്ഥലം മാറ്റം ഉണ്ടാവും. എൽ പി, യു പി, ഹൈസ്കൂൾ അധ്യാപകർക്ക് അഞ്ച് വർഷത്തിൽ ഒരിക്കൽ സ്ഥലം മാറ്റം നടത്തുന്നത് പരിഗണിക്കണം.

അധ്യാപക തസ്തികകളിലെ പ്രശ്നങ്ങളും സമിതി പരിശോധിച്ചു. ഈ അധ്യയന വർഷം തന്നെ തസ്തിക നിർണയം നടത്തി ഇംഗ്ലീഷ് അധ്യാപകർ ഇല്ലാത്ത സ്കൂളുകളിൽ നിയമനം നടത്താനാണ് ശുപാർശ. കായിക വിദ്യാഭ്യാസത്തിനും നടപടി വേണം.

കംപ്യൂട്ടർ, ഐ ടി പഠനത്തിന് സെക്കൻഡറി തലത്തിലും സ്ഥിര അധ്യാപകരെ നിയമിക്കുന്നത് പരിശോധിക്കണം. പ്ലസ്‌ വൺ സീറ്റുകളുടെ പ്രശ്നം പരിഹരിക്കാൻ ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ സീറ്റുകൾക്ക് ആവശ്യക്കാർ ഏറെയുള്ള പ്രദേശങ്ങളിലേക്ക് പുന:ക്രമീകരിക്കാൻ ഉള്ള സാധ്യത തേടണം. എസ് എസ് എൽ സി ഫലം വന്നയുടൻ പ്ലസ്‌ വൺ പ്രവേശനം നടത്തി അധ്യയന ദിനങ്ങൾ നഷ്ടമാവാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കണം.