തലശേരി – മാഹി ബൈപാസ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

തലശേരി – മാഹി ബൈപാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. പ്രധാനമന്ത്രി ഓൺലൈൻ വഴിയാണ് ഉദ്ഘാടനം നിർവഹിക്കുക. മന്ത്രി മുഹമ്മദ് റിയാസ് സ്‌പീക്കർ ഷംസീർ എന്നിവർ നേരിട്ട് പങ്കെടുക്കും.

ഇന്ന് രാവിലെ 8 മുതൽ ടോൾ പിരിച്ച് തുടങ്ങും. തലശേരി, മാഹി നഗരങ്ങളിൽ പ്രവേശിക്കാതെ കണ്ണൂർ ഭാഗത്തു നിന്നും വരുന്നവർക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ എത്തിച്ചേരാൻ കഴിയും. തലശേരിയിലെയും മാഹിയിലെയും ഗതാഗത കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്ക് ബൈപാസ് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

മുഴപ്പിലങ്ങാട് – മാഹി ബൈപാസ് യാഥാർഥ്യമാകുന്നതോടെ 47 വർഷത്തെ കാത്തിരിപ്പാണ് അവസാനിക്കുന്നത്. 18.6 കിലോമീറ്റർ നീളവും 45 മീറ്റർ വീതിയുമാണ് ബൈപാസിനുള്ളത്. ഉത്തര മലബാറിലെ ഗതാഗതവികസനത്തിന് കുതിപ്പേകുന്ന പദ്ധതിയാണ് മാഹി – മുഴപ്പിലങ്ങാട് ബൈപാസ്.1300 കോടി രൂപ ചെലവഴിച്ചാണ് ആറുവരിപ്പാത നിർമിച്ചിട്ടുള്ളത്. 85.5 ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുത്തിട്ടുണ്ട്.