മയക്കുമരുന്ന് മുക്ത സംസ്ഥാനം ലക്ഷ്യം, ഏതു വിധേനയും സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിൻ ആരംഭിച്ചു, വിദേശത്ത് മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തിച്ചു.

“അധികാരത്തിന്‍റെ  ഭാഷയിൽ അല്ല, മനുഷ്യത്വത്തിന്‍റെ  ഭാഷയിൽ പറയുന്നു. മയക്കുമരുന്നിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിയണം. തലമുറ നശിച്ചു പോകും. സർവനാശം ഒഴിവാക്കണം. അതിശയോക്തിയല്ല. അത് സത്യമാണ്. ചികിത്സയ്ക്ക് പോലും തിരിച്ചു കൊണ്ടുവരാൻ ആവാത്ത വിധം നശിക്കുന്നു എന്ന വലിയ തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ് ഈ കാമ്പയിൻ. മയക്കുമരുന്ന് സംഘങ്ങൾ കുട്ടികളെ ലക്ഷ്യമിടുന്നു. കുട്ടികളെ ഏജന്‍റുമാരാക്കുക എന്ന തന്ത്രമാണ് അവർ ഉപയോഗിക്കുന്നത്. മയക്കുമരുന്ന് സംഘങ്ങൾ വഴിയിൽ കാത്തിരിക്കുന്ന പിശാചുക്കളാണ്. ഫുട്ബോൾ കളിക്കുന്ന കുട്ടികൾക്ക് ചോക്ലേറ്റുകൾ നൽകുന്നു. എന്തും ചെയ്യാനുള്ള ഉൻമാദാവസ്ഥയിൽ അവർ എത്തിച്ചേരുന്നു. മുതിർന്നവർക്ക് വലിയ ഉത്തരവാദിത്തമുണ്ട്. കണ്ടെത്താൻ എളുപ്പമല്ലാത്ത രൂപത്തിലാണ് ലഹരി. കുട്ടികളിലെ അസാധാരണമായ മാറ്റം ശ്രദ്ധിക്കേണ്ടതാണ്. ഇതിന് പിന്നിൽ അന്താരാഷ്ട്ര മാഫിയകളാണ്. ലഹരി വിരുദ്ധ പ്രചാരണത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്.

മയക്കുമരുന്ന് മുക്ത സംസ്ഥാനമാണ് ലക്ഷ്യം.ഏതു വിധേനയും സാധ്യമാക്കും.അസാധ്യം എന്ന് തോന്നുന്നുണ്ടാവാം.അമ്മമാരുടെ കണ്ണീർ തുടക്കണം. ഇത് കൂട്ടായ പോരാട്ടമാണ്. ഒന്നിച്ചു മുന്നോട്ട് വരണം. ഇത് വിജയിച്ചാൽ ജീവിതം വിജയിച്ചു. തോറ്റാൽ മരണം.അത്ര ഗൗരവം, “അദ്ദേഹം പറഞ്ഞു.