‘മുഖ്യമന്ത്രി പിടിവാശി വിടണം; നിര്‍മാണം നിര്‍ത്തുംവരെ പിന്നോട്ടില്ല’

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ പ്രതിഷേധം തുടരുമെന്ന് സമരസമിതി. വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണം. ആരോ എഴുതി നൽകിയതാണ് മുഖ്യമന്ത്രി വായിക്കുന്നത്. ഇതിനുള്ള മറുപടി ബുധനാഴ്ച നൽകും. സർക്കാർ സമരസമിതിയെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും സമരസമിതി കണ്‍വീനര്‍ മോണ്‍. നിക്കോളാസ് പറഞ്ഞു.

“സർക്കാരിന്റെ പ്രതികരണം എന്താണെന്ന് ആരും ഞങ്ങളെ ഔദ്യോഗികമായി അറിയിക്കുകയോ ചർച്ചയ്ക്ക് വിളിക്കുകയോ ചെയ്തിട്ടില്ല. പലപ്പോഴും മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ആരെയും ബുദ്ധിമുട്ടിക്കാനോ അട്ടിമറിക്കാനോ അല്ല. അടിസ്ഥാന ആവശ്യങ്ങളാണ് ഞങ്ങൾ ചോദിക്കുന്നത്. ഒരു തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ പറയുകയാണെങ്കിൽ, അതിനെക്കുറിച്ച് ചിന്തിക്കാൻ സമരസമിതി തയ്യാറാണ്.” – മോൺ. നിക്കോളാസ് പറഞ്ഞു.

അതേസമയം, വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുക എന്നതൊഴിച്ച് മത്സ്യത്തൊഴിലാളികളുടെ ന്യായമായ ഏത് ആവശ്യവും സർക്കാർ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും തീരദേശ മണ്ണൊലിപ്പ് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്ത് വിധേനയും വിഴിഞ്ഞത്ത് സംഘർഷം സൃഷ്ടിക്കാനാണ് ഒരു സംഘം ശ്രമിക്കുന്നത്. സമരത്തിൽ നിന്ന് ഉടൻ പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.