സാമ്പത്തിക മാന്ദ്യം നേരിയതും ഹ്രസ്വവും; ബിസിനസ് വളർച്ച തടസപ്പെടില്ലെന്ന് സർവേ

കൊച്ചി: ഇന്ത്യയിലെ 66 ശതമാനം സിഇഒമാരും അടുത്ത വർഷം സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുമ്പോൾ, അവരിൽ 58 ശതമാനം പേരും സാമ്പത്തിക മാന്ദ്യം ഹ്രസ്വകാലത്തേക്ക് മാത്രമേ നീണ്ടുനിൽക്കുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു. കെപിഎംജിയുടെ 2022ലെ ഇന്ത്യ സിഇഒ ഔട്ട്ലുക്ക് റിപ്പോർട്ടിലാണ് ബിസിനസ് മേഖലയ്ക്ക് ആശ്വാസകരമായ ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്.

ഇന്ന് ഇന്ത്യയിലെ സിഇഒമാർ നേരിടുന്ന പ്രധാന ആശങ്കകൾ കോവിഡിന് ശേഷമുള്ള പ്രതിസന്ധി, വർദ്ധിച്ചുവരുന്ന പലിശ നിരക്ക്, പണപ്പെരുപ്പം, പ്രതീക്ഷിക്കുന്ന മാന്ദ്യം, സ്ഥാപനത്തിന്‍റെ വിശ്വാസ്യതയിലെ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ 90 ശതമാനം വ്യവസായ പ്രമുഖരും മാന്ദ്യം കമ്പനിയുടെ വരുമാനത്തെ 10 ശതമാനം ബാധിക്കുമെന്ന് പ്രവചിക്കുമ്പോൾ, 62 ശതമാനം സിഇഒമാരും മാന്ദ്യത്തിലും ബിസിനസ്സ് പ്രതീക്ഷിച്ച വളർച്ചയിലേക്ക് ഉയരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയിലെ 125ലധികം സിഇഒമാരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.