മദ്യനയക്കേസ്; ബിജെപിക്കും കേന്ദ്ര ഏജൻസികൾക്കുമെതിരെ വിമർശനവുമായി സിസോദിയ

ന്യൂ ഡൽഹി: മദ്യനയക്കേസിൽ ബിജെപിക്കും കേന്ദ്ര ഏജൻസികൾക്കുമെതിരെ വിമർശനവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കെട്ടിച്ചമച്ച കേസിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം ബിജെപി നടത്തുന്നതായി സിസോദിയ ആരോപിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ എഎപിയുടെ പ്രചാരണം കണക്കിലെടുത്താണ് ഈ നീക്കമെന്നും സിസോദിയ പറഞ്ഞു. വരും ദിവസങ്ങളിൽ താൻ ഗുജറാത്തിൽ പ്രചാരണം നടത്താൻ പോകുന്ന സമയത്താണ് ധൃതിപിടിച്ചുള്ള ഈ നീക്കം. ഗുജറാത്തിലെ പ്രചാരണത്തിൽ നിന്ന് തന്നെ തടയുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും സിസോദിയ ആരോപിച്ചു. തൻ്റെ അറസ്റ്റിലൂടെയോ ജയിൽ വാസത്തിലൂടെയോ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം തടയാൻ കഴിയില്ല. ഓരോ ഗുജറാത്തിയും മികച്ച സ്കൂൾ, ജോലി, വൈദ്യുതി, ആശുപത്രികൾ എന്നിവയ്ക്കായി പ്രചാരണത്തിനെത്തുമെന്നും സിസോദിയ പറഞ്ഞു.

സി.ബി.ഐ രജിസ്റ്റർ ചെയ്ത മദ്യനയ കേസിലെ ഒന്നാം പ്രതിയാണ് സിസോദിയ. കേസിൽ ചോദ്യം ചെയ്യലിനായി രാവിലെ 11 മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിസോദിയയ്ക്ക് സി.ബി.ഐ നോട്ടീസ് നൽകിയിട്ടുണ്ട്. സി.ബി.ഐ ആസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സിസോദിയ രാജ്ഘട്ടിൽ പ്രാർത്ഥന നടത്തും.

ഇദ്ദേഹത്തിൻ്റെ വീട്, ഓഫീസ്, ബാങ്ക് ലോക്കർ എന്നിവയും കഴിഞ്ഞ ദിവസങ്ങളിൽ സി.ബി.ഐ പരിശോധിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വിജയ് നായരെയും സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. മദ്യനയം രൂപീകരിക്കുന്നതിൽ വിജയ് നായർക്ക് പങ്കുണ്ട്.