സർവകലാശാല നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ

തിരുവനന്തപുരം: സർവകലാശാല വിസി നിയമനത്തിൽ ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന സർവകലാശാലാ നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭ പരിഗണിക്കും. സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചായി ഉയർത്തുന്നതാണ് ബില്ലിലെ പ്രധാന ഭേദഗതി.

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരുമായുള്ള വാക്പോരിനിടെയാണ് സർവകലാശാലാ നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഭേദഗതി നിയമസഭയിൽ അവതരിപ്പിക്കും. വിസി നിയമനത്തിന് നിലവിലുള്ള മൂന്ന് അംഗ സെർച്ച് കമ്മിറ്റിക്ക് പകരം സർക്കാറിന് നിയന്ത്രണമുള്ള അഞ്ച് അംഗ സമിതി വരും. നിലവിൽ ഗവർണർ, യുജിസി, സർവകലാശാല എന്നിവയുടെ നോമിനികൾ മാത്രമാണ് സമിതിയിലുള്ളത്. പുതിയ രണ്ട് അംഗങ്ങളിൽ ഒരാൾ സർക്കാർ നോമിനിയാകും. സെർച്ച് കമ്മിറ്റി കൺവീനർ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരിക്കും. ഇതോടെ, സമിതിയിൽ ഭൂരിപക്ഷമുള്ള സർക്കാരിന് ഗവർണറുടെ എതിർപ്പ് അവഗണിച്ച് ഇഷ്ടമുള്ള വ്യക്തിയെ വിസി ആക്കാൻ കഴിയും. വിസിമാരുടെ പ്രായപരിധി 60 ൽ നിന്ന് 65 ആക്കി ഉയർത്താനാണ് മറ്റൊരു ഭേദഗതി.

ഗവർണറുമായി ഇടഞ്ഞ് നിൽക്കുന്ന കണ്ണൂർ വി.സിയുടെ നിയമനം ക്രമപ്പെടുത്തുന്നതിനാണ് മാറ്റം. പ്രതിപക്ഷത്തിന്‍റെ എതിർപ്പ് തള്ളിക്കൊണ്ട് സർക്കാരിന് എളുപ്പത്തിൽ ബിൽ പാസാക്കാൻ കഴിയും. എന്നാൽ തന്‍റെ അധികാരം കവർന്നെടുക്കുന്ന ബില്ലിൽ ഗവർണർ ഒപ്പിടുമോ എന്ന ആശങ്ക സർക്കാരിനുണ്ട്.