വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല; മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി സിപിഐഎം

തിരുവനന്തപുരം: എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിന് പിന്നാലെ മന്ത്രിസഭാ പുനഃസംഘടനയ്ക്കൊരുങ്ങി സിപിഎം. ഓണത്തിന് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനം കൈക്കൊള്ളുക. വിപുലമായ പുനഃസംഘടനയ്ക്ക് പകരം ഒഴിവുകൾ നികത്തുക മാത്രമായിരിക്കും ഉണ്ടാവുക.

രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന പറഞ്ഞപോലെ വിപുലമായിരിക്കില്ല. പ്രത്യേക നിയമസഭാ സമ്മേളനം അവസാനിച്ചതിന് ശേഷം എം.വി ഗോവിന്ദൻ രാജിവയ്ക്കും. പുതിയ മന്ത്രിയെ തീരുമാനിക്കാൻ ഓണത്തിന് ശേഷം സംസ്ഥാന സെക്രട്ടറി യോഗം ചേരും. എം.വി ഗോവിന്ദൻ, സജി ചെറിയാൻ എന്നിവരുടെ ഒഴിവുകൾ നികത്തുന്നതിന് മുൻഗണന നൽകും.

പാർട്ടി കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതിയോടെയാകും പുനഃസംഘടന. എം.വി ഗോവിന്ദന് പകരം പൊന്നാനി എം.എൽ.എ നന്ദകുമാർ മന്ത്രിയായേക്കും. ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പുവിനെയും പരിഗണിക്കും. സജി ചെറിയാന് പകരം പി.പി. ചിത്തരഞ്ജന്റെ പേരിനാണ് മുന്‍തൂക്കം.