Latestകേരളം

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൊല്ലം തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റിനെ സർക്കാർ പിരിച്ചുവിട്ടു

തിരുവനന്തപുരം: വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൊല്ലം തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റിനെ സർക്കാർ പിരിച്ചുവിട്ടു. തേവലക്കര സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. സിപിഐഎം നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റിനെയാണ് പിരിച്ചുവിട്ടത്. മാനേജറെ അയോഗ്യനാക്കിയ വിദ്യാഭ്യാസ വകുപ്പ് താല്‍ക്കാലിക മാനേജറായി കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ചുമതല നല്‍കി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുനായിരുന്നു ക്ലാസ് മുറിയോട് സമീപമുള്ള സൈക്കിള്‍ ഷെഡിന്റെ മുകളില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്.

പ്രവര്‍ത്തന സമയത്തിന് മുന്‍പായി കുട്ടികള്‍ സ്‌കൂളിലും സ്‌കൂള്‍ പരിസരത്തും എത്തുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ മാനേജ്‌മെന്റിന്റേയും മാനേജറുടെയും അധ്യാപകരുടേയും ഭാഗത്ത് നിന്നും ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്നാണ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തല്‍.ഇത് നിര്‍ഭാഗ്യകരമാണ്. മാനേജറുടെ ഭാഗത്ത് നിന്നും കൃത്യവിലോപവും അലംഭാവും ഉണ്ടായെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ മാനേജര്‍ക്ക് കഴിഞ്ഞില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച് പൊതു വിദ്യാഭ്യാസ ഉപഡയറക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.