കേരളത്തിലോടുന്ന ട്രെയിനുകളിൽ സ്ലീപ്പർകോച്ചിന്റെ എണ്ണം കുറയ്‌ക്കാൻ തീരുമാനിച്ച് ദക്ഷിണ റെയിൽവേ

കേരളത്തിലോടുന്ന ട്രെയിനുകളിൽ സ്ലീപ്പർകോച്ചിന്റെ എണ്ണം കുറയ്‌ക്കാൻ തീരുമാനിച്ച് ദക്ഷിണ റെയിൽവേ. ഇതിനായി തിരഞ്ഞെടുത്തിരിക്കുന്ന ട്രെയിനുകളിൽ സെപ്റ്റംബർ മാസത്തോടെ ഓരോ സ്ലീപ്പർ കോച്ച് ഒഴിവാക്കി പകരം ഓരോ എസി ത്രീ ടയർ കോച്ച് ഘടിപ്പിക്കും. മം​ഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ് (16629/30), മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603/604), മംഗളൂരു-ചെന്നൈ മെയിൽ (12601/02), മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസ് (22637/38) എന്നീ തീവണ്ടികളിലാണ് മാറ്റം വരുത്തുന്നത്.

മാവേലിയിൽ സെപ്റ്റംബർ 11-നും മെം​ഗളൂര് മെയിലിൽ 13-നും വെസ്റ്റ് കോസ്റ്റിൽ 14-നും മലബാറിൽ 17-നും പ്രാബല്യത്തിൽ വരും. ഇതോടുകൂടി ഈ ട്രെയിനുകളിൽ ഒരു എസി ഫസ്റ്റ്ക്ലാസ് കം ടു ടയർ കോച്ചും രണ്ട് ടു ടയർ എസി കോച്ചും അഞ്ച് ത്രീ ടയർ എസി കോച്ചുമാണുണ്ടാകുന്നത്. സ്ലീപ്പർ കോച്ചുകളുടെ എണ്ണം ഒമ്പതായി കുറയും. ജനറൽ കോച്ചുകളുടെ എണ്ണം അഞ്ചായും ഭിന്നശേഷിസൗഹൃദ കോച്ചുകളുടെ എണ്ണം രണ്ടായും തുടരും. തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസിൽ (16347/48) ജൂലായ് 25 മുതൽ ഒരു ജനറൽകോച്ച് കുറച്ച് എ സി കോച്ച് കൂട്ടുമെന്ന് നേരത്തേ അറിയിച്ചതാണ്.

എല്ലാ ട്രെയിനുകളിലും ഘട്ടംഘട്ടമായി സ്ലീപ്പർ കോച്ചിന്റെയും ജനറൽ കോച്ചിന്റെയും എണ്ണം കുറച്ച് എസി കോച്ചുകളുടെ എണ്ണം കൂട്ടുന്നതാണ് റെയിൽവേ ഇറക്കുന്ന പുതിയ നയം. യാത്രക്കാർക്ക് എസി കോച്ചുകളോടാണ് താല്പര്യം കൂടുതലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിട്ടുണ്ടെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.

.