ദീർഘദൂര ട്രെയിനുകൾക്ക്പകരം വന്ദേ ഭാരത്

ചെന്നൈ: ദീർഘദൂര ട്രെയിനുകൾക്ക് പകരം വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കാനുള്ള പദ്ധതി റെയിൽവേയുടെ ആലോചനയിൽ. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓ​ർ​ഗനൈസേഷൻ (ആർ ഡി എസ് ഒ) ഇതിനായി പദ്ധതി തയ്യാറാക്കുന്നു.

നിലവിലെ നിരക്ക് തന്നെ ആയിരിക്കും വന്ദേ ഭാരതിലും ഈടാക്കുക. സ്റ്റോപ്പുകളിലും മാറ്റം ഉണ്ടാകില്ല. മണിക്കൂറിൽ 90 കിലോ മീറ്റർ വേ​ഗത്തിൽ ആയിരിക്കും വണ്ടി ഓടുക. അതിനാൽ യാത്രാ സമയം കുറയും.

നിലവിലെ വന്ദേ ഭാരത് ട്രെയിനുകളുടെ സാങ്കേതിക വിദ്യ തന്നെയായിരിക്കും ഇതിനും. ദീർഘ ദൂര ട്രെയിനുകൾ ആയതിനാൽ സ്ലീപ്പർ കോച്ചുകൾ ഉള്ളവ ആയിരിക്കും ഇവ. കൂടുതൽ സൗകര്യവും കോച്ചുകളിൽ ഉണ്ടാകും.

തുടക്കത്തിൽ ദ​ക്ഷിണ റെയിൽവേയിൽ ആണ് പദ്ധതി നടപ്പാക്കുക. മറ്റു സോണുകളിലെ വന്ദേ ഭാരത് ട്രെയിനുകളെ അപേക്ഷിച്ചു റെയിൽവേക്ക് കൂടുതൽ വരുമാനം ലഭിക്കുന്നത് ദക്ഷിണ റെയിൽവേയിൽ നിന്നാണ്.

ആദ്യ ഘട്ടത്തിൽ ചെന്നൈ – തിരുവനന്തപുരം മെയിൽ‌, ചെന്നൈ – മംഗളൂരു മെയിൽ, ചെന്നൈ – ആലപ്പുഴ എക്സ്പ്രസ്, എ​ഗ്മോർ – ​ഗുരുവായൂർ എക്സ്പ്രസ് ട്രെയിനുകൾക്ക് പകരം ആയിരിക്കും വന്ദേ ഭാരത് ഓടിക്കുക.

തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങങ്ങിൽ നിന്നും വടക്കേ ഇന്ത്യയിലേക്ക് പോകുന്ന തിരക്കേറിയ ട്രെയിനുകളും ഘട്ടം ഘട്ടമായി വന്ദേ ഭാരതത്തിന് വഴി മാറും. മൂന്ന് വർഷത്തിനകം രാജ്യത്തെ തിരക്കേറിയ എല്ലാ എക്സ്പ്രസ്, മെയിൽ ട്രെയിനുകൾക്ക് പകരം വന്ദേ ഭാരത് ഓടിക്കാനാണ് പദ്ധതി.