സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച. ഇടതു കണ്ണിന് നല്‍കേണ്ട ചികിത്സ വലതു കണ്ണിന് മാറി നല്‍കി.

തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച. ഇടതു കണ്ണിന് നല്‍കേണ്ട ചികിത്സ വലതു കണ്ണിന് മാറി നല്‍കി.സംഭവത്തില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. ഇടതു കണ്ണിന് എടുക്കേണ്ട കുത്തിവെയ്പ്പ് വലതു കണ്ണിന് എടുക്കുകയായിരുന്നു. കണ്ണിലെ നീര്‍ക്കെട്ട് കുറയാൻ നല്‍കുന്ന കുത്തിവെയ്പ്പാണ് മാറി വലത് കണ്ണിന് നല്‍കിയത്. ബീമാപ്പള്ളി സ്വദേശിനിയായ 59കാരിയ്ക്കാണ് ചികിത്സ മാറി നല്‍കിയത്.

കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ചികിത്സ തേടുന്നുണ്ട്. ഇടതുകണ്ണിന് കാഴ്ചക്ക് മങ്ങലുള്ളതിനാലാണ് ചികിത്സ തേടിയത്. തുടര്‍ന്ന് മൂന്നാം തീയതിക്ക് മുമ്ബ് കുത്തിവെയ്പ്പ് എടുക്കണമെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ രണ്ടാം തീയതി ആശുപത്രിയിലെത്തുകയായിരുന്നുവെന്ന് 59കാരിയുടെ മകൻ പറഞ്ഞു. രണ്ടാം തീയതി ആശുപത്രിയിലെത്തി ഇടതു കണ്ണിന് കുത്തിവെയ്പ്പ് എടുക്കുന്നതിനായുള്ള കാര്യങ്ങള്‍ ചെയ്തു.

ഇതിനിടയില്‍ കുത്തിവെയ്പ്പിന്‍റെ മരുന്ന് ആശുപത്രിയില്‍ ഇല്ലാത്തതിനാല്‍ ഡോക്ടര്‍ പറഞ്ഞതനുസരിച്ച്‌ ഒരാള്‍ക്ക് ആറായിരം രൂപ ഗൂഗിള്‍ പേ ചെയ്ത് നല്‍കി മരുന്ന് വരുത്തിക്കുകയായിരുന്നുവെന്നും മകൻ പറയുന്നു. മരുന്ന് എത്തിയശേഷം നീര്‍ക്കെട്ടുള്ള ഇടതു കണ്ണിന് കുത്തിവെയ്പ്പ് എടുക്കേണ്ടതിന് പകരം ഡോക്ടര്‍ വലതുകണ്ണിന് കുത്തിവെയ്പ്പെടുക്കുകയായിരുന്നു. ചികിത്സയില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ കുടുംബത്തിന്‍റെ പരാതിയിലാണ് ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തത്.

കണ്ണ് മരവിപ്പിച്ചശേഷം ഓപ്പറേഷൻ തിയറ്ററില്‍ വെച്ച്‌ നല്‍കുന്ന ചികിത്സയാണ് മാറിപ്പോയത്. തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയിലെ അസി.പ്രഫ എസ്‌എസ് സുജീഷിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇടതുകണ്ണിന് തുടര്‍ ചികിത്സ ആവശ്യമാണ്. ഇന്ന് ഇവര്‍ വീണ്ടും ചികിത്സക്ക് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി ഇവരുടെ മൊഴിയെടുക്കും. കുത്തിവെപ്പെടുത്ത വലതു കണ്ണിന് നിലവില്‍ മറ്റു കുഴപ്പമില്ലെന്നാണ് വിവരം