ട്രോളിംഗ് നിരോധനം ഒമ്പത് അർദ്ധരാത്രി മുതൽ; നിരീക്ഷണം ശക്തമാക്കും

കണ്ണൂർ: ഒമ്പത് അർദ്ധരാത്രി മുതൽ ജൂലായ് 31 അർദ്ധരാത്രി വരെയുള്ള ട്രോളിംഗ് നിരോധന കാലയളവിൽ കേരള തീരത്ത് മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടുള്ളതല്ലെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. ട്രോളിംഗ് നിരോധന കാലയളവിൽ കടലോരമേഖലകളിൽ പൊലീസ് നിരീക്ഷണവും കടൽ നിരീക്ഷണവും ശക്തമാക്കുന്നതിന് എ.ഡി.എം ഇൻ ചാർജ് കെ.വി. ശ്രുതിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രോളിംഗ് നിരോധന മുന്നൊരുക്ക യോഗം തീരുമാനിച്ചു. സുരക്ഷ മാനദണ്ഡങ്ങൾ കർശനമാക്കിയതിനാൽ പരമ്പരാഗത യാനങ്ങളിൽ ആധാർ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് എന്നിവ ഉല്ല തൊഴിലാളികളെ മാത്രം മത്സ്യബന്ധനത്തിന് ഉപയോഗിക്കാവൂ എന്ന് ഉടമകൾക്ക് നിർദേശം നൽകി.

ആയിക്കര മത്സ്യബന്ധന തുറമുഖത്ത് രാത്രി എട്ട് മണിക്ക് ശേഷം മത്സ്യത്തൊഴിലാളികളുടേതല്ലാത്ത വാഹനങ്ങൾ കടത്തിവിടുന്നത് നിരോധിക്കാനും പൊലീസ് എയ്‌ഡ് പോസ്റ്റ് പ്രവർത്തനം തുടങ്ങാനും തീരുമാനമായി. ട്രോളിംഗ് നിരോധന കാലയളവിൽ രക്ഷാപ്രവർത്തനത്തിനും കടൽ പട്രോളിംഗിനും രണ്ട് പട്രോൾ ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി മറൈൻ എൻഫോഴ്സ്സ്മെൻ്റ്, പൊലീസ്, സീ റെസ്ക്യൂ ഗാർഡുകൾ എന്നിവരുടെ സേവനം ലഭിക്കും. കൂടാതെ കോസ്റ്റ് ഗാർഡ്, നേവി എന്നിവയുടെ സഹായവും ഉപയോഗപ്പെടുത്തും.

ആയിക്കര മാപ്പിളബേ മത്സ്യബന്ധന തുറമുഖത്ത് രക്ഷാപ്രവർത്തനത്തിന് ഫൈബർ യാനം, ജീവൻ രക്ഷാഉപകരണങ്ങൾ, ജിപിഎസ്, വയർലെസ് എന്നിവ ഉൾപ്പെടുന്ന മറൈൻ റെസ്ക്യൂ യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്. ബേപ്പൂർ കേന്ദ്രീകരിച്ചുള്ള മറൈൻ ആംബുലൻസ് സേവനം അടിയന്തര ഘട്ടത്തിൽ പ്രയോജനപ്പെടുത്താം.

▫️ ഫിഷറീസ് കൺട്രോൾ റൂം

ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് 24 മണിക്കൂർ പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂം കണ്ണൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ പ്രവർത്തനം ആരംഭിച്ചു. ഫോൺ: 0497 2732487

▫️ നിർദ്ദേശങ്ങൾ

  • നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ 1980 ലെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം നിയമ നടപടികൾ സ്വീകരിക്കും
  • ട്രോളിംഗ് നിരോധനം തുടങ്ങുന്ന ഒമ്പതിന് അർദ്ധരാത്രി 12 മണിക്ക് മുമ്പായി എല്ലാ ബോട്ടുകളും ഹാർബറുകളിൽ പ്രവേശിക്കണം
  • കേരള തീരത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന അന്യസംസ്ഥാന ബോട്ടുകൾ ഒമ്പതിന് മുമ്പായി തീരം വിട്ട് പോകേണ്ടതാണ്
  • ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന ഇൻബോർഡ് വളങ്ങൾ (താങ്ങുവള്ളം) ഒരു കാരിയർ വള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ
  • രണ്ട് വള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിംഗ് അഥവാ ഡബിൾ നെറ്റ് കർശനമായും നിരോധിച്ചിട്ടുള്ളതും ശിക്ഷാർഹവുമാണ്