ടിക്കറ്റിനെച്ചൊല്ലി തര്‍ക്കം: ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ തള്ളിയിട്ട യുവതി മരിച്ചു
ടിക്കറ്റില്ലാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ടിടിഇ തള്ളിയിട്ട യുവതി മരിച്ചു.ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലാണ് സംഭവം. നാവികസേന ഉദ്യോഗസ്ഥനായ അജയ് സിങ്ങിന്റെ ഭാര്യ ആരതി യാദവാണ് മരിച്ചത്. സംഭവത്തില്‍ ടിടിഇ സന്തോഷ് കുമാറിനെതിരെ ഇറ്റാവ പൊലിസ് കേസെടുത്തു.
ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചതായിരുന്നു ആരതി. ടിക്കറ്റ് റിസർവ് ചെയ്ത ട്രെയിനിന് പകരം, തിരക്കിനിടെ മാറി യുവതി പട്ന-ആനന്ദ് വിഹാർ സ്പെഷ്യല്‍ ട്രെയിനിലാണ് കയറിയത്. ഇതിനെത്തുടർന്ന് ടിടിഇയുമായി വാക്കുതർക്കമുണ്ടാവുകയായിരുന്നു. തർക്കത്തിനിടെ ടിടിഇ ആദ്യം യുവതിയുടെ പഴ്സ് ട്രെയിനിന് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇതിന് പിന്നാലെ യുവതിയെയും പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
ആരതിയുടെ മൃതദേഹം ഭർത്താന റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തി. ആദ്യം ഇതൊരു അപകടമരണം എന്ന് കരുതിയെങ്കിലും, വിശദമായ അന്വേഷണത്തിലാണ് യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണെന്ന് പൊലിസ് കണ്ടെത്തിയത്. ടിടിഇ സന്തോഷ് കുമാറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
