കോടിയേരിയുടെ വിയോഗത്തിൽ അനുശോചിച്ച് വി എസ് അച്യുതാനന്ദൻ

തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ അനുശോചിച്ചു. മകൻ അരുണ്‍ കുമാർ ആണ് അനുശോചനം അറിയിച്ചത്. ‘കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു, അച്ഛനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ ഒരു നനവായിരുന്നു’, അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു വി.എസ്. വിഎസ് മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി.

വി.എ അരുൺ കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമായ ആ വാർത്ത കേട്ടു. സ. കോടിയേരി നമ്മെ വിട്ടുപിരിഞ്ഞു. ആദ്യം ചെയ്തത് അച്ഛനോട് വിവരം പറയുകയാണ്. ഒരു നിമിഷം നിശ്ശബ്ദനായിരുന്ന അച്ഛന്‍റെ കണ്ണുകളിൽ ഒരു നനവ് എനിക്ക് വ്യക്തമായി കാണാമായിരുന്നു. ‘അനുശോചനം അറിയിക്കണം’ എന്നുമാത്രം അദ്ദേഹം പറഞ്ഞു.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അർബുദ ബാധിതനായിരുന്നു അദ്ദേഹം. അർബുദത്തിന് പുറമെ മറ്റ് ചില ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കു ചെന്നൈയിലേക്ക് പോയത്.