ഡോ. വന്ദന ദാസ് കൊലപാതകം; സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി. മാനസിക പ്രശ്നവുമില്ല

ഡോ.വന്ദന ദാസ് കൊലപാതകത്തില്‍ നിര്‍ണായക റിപ്പോര്‍ട്ട് പുറത്ത്. സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തൽ. ഫോറൻസിക് പരിശോധന ഫലം കോടതിക്ക് കൈമാറി. രക്തം, മൂത്രം എന്നിവയിൽ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്നമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.

ഏറ്റവും പുതിയ റിപ്പോർട്ടാണ് പുറത്തു വന്നിട്ടുള്ളത്. രാത്രി ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ആശുപത്രിയിലെത്തിക്കുമ്പോൾ വന്ദനയെ കൊലപ്പെടുത്താനും മറ്റ് ആളുകളെ കുത്തി മുറിവേൽപ്പിക്കാനും കാരണമായത് സന്ദീപിനുള്ളിലെ ലഹരി ആയിരുന്നു എന്നായിരുന്നു സംശയം. എന്നാൽ ഇയാളുടെ പരിശോധന ഫലത്തിൽ ലഹരിയുടെ സാന്നിധ്യമില്ല. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചിരുന്നു.

പത്ത് ദിവസം ഇയാളെ മെഡിക്കൽ ബോർഡ് നിരീക്ഷിക്കുകയായിരുന്നു. മാനസിക പ്രശ്നങ്ങളുളള വ്യക്തിയല്ല സന്ദീപ് എന്നാണ് മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിട്ടുള്ളത്. വിശദമായ റിപ്പോർട്ട് അന്വേഷണ സംഘത്തിനും കോടതിക്കും വൈകാതെ കൈമാറും.