Latestകേരളം

ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം നിര്‍ബന്ധം, എഴുന്നേറ്റുനില്‍ക്കണം; മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം

ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം നിര്‍ബന്ധം. വന്ദേ മാതരം ചൊല്ലുമ്പോള്‍ എല്ലാവരും എഴുന്നേറ്റുനില്‍ക്കണമെന്നും ഉത്തരവില്‍ പറയുന്നു. ദേശീയ ഗാനത്തിന് തുല്യമായ വ്യവസ്ഥകളാണ് വന്ദേ മാതരത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്.

ദേശീയ പതാക ഉയർത്തല്‍, രാഷ്ട്രപതിയുടെ പ്രസംഗങ്ങള്‍ക്കും രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിനും മുമ്പും ശേഷവും, ഗവർണർമാരുടെ വരവിനും പ്രസംഗങ്ങള്‍ക്കും മുമ്പും ശേഷവും തുടങ്ങി നിരവധി ഔദ്യോഗിക അവസരങ്ങളില്‍ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളുള്ള 3 മിനിറ്റും 10 സെക്കൻഡും ദൈർഘ്യമുള്ള ഒരു പതിപ്പ് വായിക്കുകയോ ആലപിക്കുകയോ ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവില്‍ പറയുന്നു.

പത്മ പുരസ്‌കാരങ്ങള്‍ പോലുള്ള സിവിലിയൻ അവാർഡ് ദാന ചടങ്ങുകളിലും, രാഷ്ട്രപതി പങ്കെടുക്കുന്ന മറ്റെല്ലാ പരിപാടികളിലും, വരുമ്പോഴും പോകുമ്പോഴും വന്ദേമാതരം ആലപിക്കണം. സിനിമാ തിയേറ്ററുകള്‍ പോലുള്ള പൊതു ഇടങ്ങളിലും ആലപിക്കണം, പക്ഷെ ഈ സാഹചര്യത്തില്‍ എഴുന്നേറ്റു നില്‍ക്കുന്നത് നിർബന്ധമല്ല.

വന്ദേ മാതരത്തിന്റെ മുഴുവൻ വരികളും ചൊല്ലണമെന്നും ഉത്തരവിലുണ്ട്. ഏതെങ്കിലും വിധത്തില്‍ വന്ദേ മാതരത്തിനോട് അനാദരവ് കാട്ടിയാല്‍ മൂന്ന് വർഷം തടവായിരിക്കും ശിക്ഷ.

“ദേശീയ ഗാനത്തിന്റെ ഔദ്യോഗിക പതിപ്പ് ആലപിക്കുമ്പോഴോ പ്ലേ ചെയ്യുമ്പോഴോ എഴുന്നേറ്റു നില്‍ക്കണം. എന്നിരുന്നാലും, ഒരു ന്യൂസ് റീല്‍ അല്ലെങ്കില്‍ ഡോക്യുമെന്ററിയുടെ ഭാഗമായി ദേശീയ ഗാനം പ്ലേ ചെയ്യുമ്പോള്‍, പ്രേക്ഷകർ എഴുന്നേറ്റു നില്‍ക്കണമെന്ന് പ്രതീക്ഷിക്കുന്നില്ല, കാരണം അത് സിനിമയുടെ പ്രദർശനത്തെ തടസപ്പെടുത്തുകയും ദേശീയ ഗാനത്തിന്റെ അന്തസ്സ് വർദ്ധിപ്പിക്കുന്നതിനുപകരം ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യും,” സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും ഇംഗ്ലീഷിലും ഹിന്ദിയിലും നല്‍കിയ കുറിപ്പില്‍ പറയുന്നു.