വീണാ ജോര്‍ജിനെ ആക്രമിച്ച കേസ്: കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല
കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസില്‍ കെഎസ്‍യു പ്രവർത്തകർക്ക് ജാമ്യമില്ല. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആണ് ജാമ്യാപേക്ഷ തള്ളിയത്.കണ്ണൂരിലെ പ്രതിഷേധത്തിനിടെയായിരുന്നു വീണാ ജോർജിന് കഴുത്തിന് പരിക്കേറ്റത്.
സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവര്‍ സഞ്ചരിച്ച വാഹനവും മന്ത്രിയെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെത്തേണ്ടതുണ്ടെന്നും ഇതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷൻ്റെ വാദം കോടതി അംഗീകരിച്ചു. കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എം.സി അതുല്‍, വി.വി അക്ഷയ്, ബിതുല്‍ ബാലൻ, സി.എച്ച് മുബാസ്, അഹമ്മദ് യാസീൻ എന്നിവരാണ് പ്രതികള്‍. പ്രതികളെ അഞ്ചാം തീയതി കോടതിയില്‍ ഹാജരാക്കും.
വധശ്രമമടക്കം 11 വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ചെന്നും ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. മന്ത്രിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും എഫ്‌ഐആറിലുണ്ട്
