പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്

പാനൂർ: പാനൂര്‍ വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്. ഇതിനുപുറമേ പത്തുവര്‍ഷം തടവും പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി(ഒന്ന്) ജഡ്ജി എ.വി മൃദുല ശിക്ഷിച്ചത്. 302, 449 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നത്.

പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാല്‍ നടമ്മലില്‍ വിഷ്ണുപ്രിയ(25)-യെ വീട്ടില്‍ക്കയറി മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ എം. ശ്യാംജിത്ത്(28) ക‍ഴുത്തറുത്ത് കൊല്ലുകയായിരുന്നു. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തലശ്ശേരി അഡീഷണ്‍ സെഷന്‍സ് കോടതി ജഡ്ജി എവി മൃദുല പ്രതി ശ്യാംജിത്തിനെ കുറ്റക്കാരനെന്ന് വിധിച്ചത്. മനസാക്ഷിയെ നടുക്കിയ വിഷ്ണുപ്രിയ കൊലക്കേസില്‍ അതിവേഗം വാദം പൂര്‍ത്തിയാക്കിയായിരുന്നു കോടതി വിധി. 2022 ഒക്ടോബര്‍ 22നായിരുന്നു കേസിന് ആസ്പദമായ സംഭവം.

പാനൂര്‍ വള്ള്യായിലെ 23 കാരിയായ വിഷ്ണുപ്രിയയെ വീട്ടില്‍ അതിക്രമിച്ച് കയറി ശ്യാംജിത്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മറ്റാരുമില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷമാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

വിഷ്ണുപ്രിയയുടെ ശരീരത്തിലാകമാനം 29 മുറിവുകളാണ് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇതില്‍ 10 മുറിവുകള്‍ മരണത്തിന് ശേഷം ഏല്‍പ്പിച്ചതായിരുന്നു. വിചാരണ ഘട്ടത്തില്‍ നിരവധി ശാസ്ത്രീയ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി.

കുറ്റം തെളിയിക്കുന്നതില്‍ കേരള പൊലീസിന്റെ അന്വേഷണമികവ് നിര്‍ണ്ണായകമായി കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പൊലീസ് പിടി കൂടിയിരുന്നു. ഒന്നര മാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു.. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്കുമാറാണ് ഹാജരായത്.