പൊതുസ്ഥലത്ത് മാലിന്യം തള്ളിയാല്‍ തടവും പിഴയും ; ഓർഡിനൻസ് പുറത്തിറക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം : റോഡിലും ജലാശ‌യങ്ങളിലും ഉൾപ്പെടെ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ 1000 രൂപ മുതൽ 50000 രൂപവരെ പിഴയീടാക്കുന്ന വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് പുറത്തിറക്കാൻ സംസ്ഥാന സർക്കാർ. പിഴ മാത്രമല്ല ആറുമാസം മുതൽ ഒരുവർഷം വരെ തടവ് ശിക്ഷയും ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യും. മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. നൂറിലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ മൂന്ന് ദിവസം മുൻപായി തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ച് മാലിന്യസംസ്കരണത്തിനു ഫീസ് അടയ്ക്കണമെന്നും വ്യവസ്ഥയുണ്ട്. മാലിന്യ ശേഖരണത്തിനുള്ള യൂസർ ഫീ നൽകിയില്ലെങ്കിൽ പിഴ ഈടാക്കാം. ​

ഗവർണറുടെ അനുമതി ലഭിക്കുന്ന മുറക്ക് ഓർഡിനൻസ് നിലവിൽ വരും.   മാലിന്യ നിര്‍മാര്‍ജനത്തില്‍ വീഴ്ച വരുത്തുന്ന തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കെതിരെ നടപടിയുണ്ടാകും. അശാസ്ത്രീയമായി മാലിന്യം കൈകാര്യം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. ജലാശയങ്ങളിലേക്കു മാലിന്യം വലിച്ചെറിഞ്ഞാലോ മലിനജലം തള്ളിയാലോ ജാമ്യമില്ലാ കുറ്റമായി കണക്കാക്കുകയും 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴയും 6 മാസം മുതൽ ഒരു വർഷം വരെ തടവുശിക്ഷയും ലഭിക്കുന്ന വകുപ്പുകൾ ഉൾപ്പെടുത്തി. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാലോ കത്തിച്ചാലോ 5000 രൂപ പിഴ ചുമത്തും. 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍  നിയമനടപടികൾക്ക് വിധേയമാക്കും.