ദുരന്തബാധിതരുടെ വായ്പക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം, എഴുതിത്തള്ളുന്നകാര്യം ബാങ്കുകള്‍ തീരുമാനിക്കും

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. എല്ലാവരും മരിച്ച കുടുംബങ്ങളുടെ കണക്ക് അതാത് ബാങ്കുകളിൽ നിന്ന് എടുക്കും.വായ്പ എഴുതി തള്ളുന്നതിൽ അതാത് ബാങ്കുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. എല്ലാവരും മരിച്ച കുടുംബങ്ങൾ, കുടുംബനാഥൻ മരിച്ച കുടുംബങ്ങൾ എന്നിവരുടെ വായ്പ എഴുതിത്തള്ളണമെന്ന ശുപാർശയാണ് നൽകുക. വായ്പ പൂർണമായും എഴുതിത്തള്ളണമെന്ന തീരുമാനമെടുക്കാൻ സമിതിക്ക് അധികാരമില്ല. കൃഷിയിടവും കൃഷിയും നശിച്ചവരുടെ വായ്പ എഴുതി തള്ളാൻ ബാങ്കുകളോട് നിർദ്ദേശിച്ചു.

കാർഷിക വായ്പകൾക്ക് അഞ്ച് വർഷത്തെ സാവകാശം അനുവദിക്കും. ആദ്യ ഒരു വർഷം മൊറോട്ടോറിയം ഉണ്ടാകും. അത് ചെറുകിട സംരംഭകർക്ക് കൂടി ബാധകമാക്കാനും ബാങ്കേഴ്സ് സമിതി ശുപാർശ നല്‍കും.

ഏറ്റവും അധികം വായ്പ നൽകിയത് ഗ്രാമീൺ ബാങ്കാണ്. ആകെ 12 ബാങ്കുകളിലായാണ് ദുരന്ത ബാധിതരുടെ വായ്പ ബാധ്യതകളുള്ളത്. 3220 പേർ 35.32 കോടി വായ്പ എടുത്തിട്ടുണ്ട്. അതില്‍ കൃഷി വായ്പ 2460 പേർ എടുത്തിട്ടുണ്ട്. അത് 19.81 കോടിയാണ്. 245 പേർ ചെറുകിട സംരംഭകരാണ്. 3.4 കോടിയാണ് ഇവരെടുത്ത വായ്പ.