ദിലീപിനെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പ്; ഷോണ്‍ ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരായി

കോട്ടയം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ എതിർക്കുന്നവരുടെ പേരിൽ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ കേസിൽ ചോദ്യം ചെയ്യാൻ ഷോണ്‍ ജോർജ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. ‘ദിലീപിനെ പൂട്ടണം’ എന്ന വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഷോണ്‍ ജോർജ്ജാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിലെ അന്വേഷണ ഉദ്യോഗസ്ഥനായ അമ്മിണി കുട്ടൻ മുമ്പാകെയാണ് ഷോണ്‍ ഹാജരായത്.

ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരുടെ പേരുകൾ ഉപയോഗിച്ച് വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് കേസ്. വ്യാജ ഗ്രൂപ്പിൽ പേരുള്ളവരിൽ ചിലരുടെ മൊഴി അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു.

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയും നടൻ ദിലീപിന്‍റെ സഹോദരനുമായ അനൂപിന്‍റെ ഫോണ്‍ ഫോറൻസിക് പരിശോധന നടത്തിയപ്പോഴാണ് വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ സ്ക്രീൻഷോട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഷോൺ എന്നയാളുടെ ഫോണിൽ നിന്ന് അനൂപിന്‍റെ ഫോണിലേക്ക് സ്ക്രീൻഷോട്ട് അയച്ചതായി കണ്ടെത്തി.