കോവിഡിനേക്കാള്‍ മാരകമായ മഹാമാരി; നേരിടാന്‍ തയ്യാറായിരിക്കുക; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ജനീവ: കോവിഡിനേക്കാള്‍ മാരകമായ മഹാമാരി നേരിടാന്‍ തയ്യാറായിരിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡിനേക്കാള്‍ പതിന്മടങ്ങ് മാരകമായ വൈറസ് ബാധയാകും വരാന്‍ പോകുന്നത്. ഇതു ഫലപ്രദമായി നേരിടാന്‍ ലോകം സജ്ജമായിരിക്കാന്‍ ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു.

76-ാം ലോക ആരോഗ്യ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ലോകാരോഗ്യ സംഘടന മേധാവി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നുണ്ട്. കോവിഡ് വ്യാപനം കുറയുന്നുവെന്നത് ആഗോള ആരോഗ്യ ഭീഷണിയെന്ന നിലയിലുള്ള കോവിഡിന്റെ അവസാനമായി കാണരുതെന്ന് ടെഡ്രോസ് അഥാനോം പറഞ്ഞു.

കോവിഡിന്റെ പുതിയ വകഭേദം മൂലം പുതിയ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ നിലവിലുള്ള പകര്‍ച്ച വ്യാധി അവസാനിച്ചിട്ടില്ല. അതേസമയം കോവിഡിനേക്കാള്‍ കൂടുതല്‍ മാരകമായേക്കാവുന്ന പുതിയ വൈറസിന്റെ ഭീഷണി ഉയര്‍ന്നുവരാന്‍ സാധ്യതയുമുണ്ട്.

കോവിഡില്‍ 20 ദശലക്ഷം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനേക്കാള്‍ മാരകമാകും പുതിയ മഹാമാരി. പുതിയ മഹാമാരി ഉണ്ടായാല്‍ നാം കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ, ഒറ്റക്കെട്ടായി നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്നും ലോകാരോഗ്യ സംഘടന മേധാവി ആവശ്യപ്പെട്ടു.