കൊല്ലത്ത് യുവതി ഭർത്തൃ ഗൃഹത്തിൽ തൂങ്ങി മരിച്ചു

കൊല്ലം: കൊല്ലം ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു. ഇട്ടിവ സ്വദേശി ഐശ്വര്യ ഉണ്ണിത്താനെയാണ് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗാർഹിക പീഡനം ആരോപിച്ച് യുവതിയുടെ സഹോദരൻ ചടയമംഗലം പൊലീസിൽ പരാതി നൽകി.

ഇന്നലെ ഉച്ചയോടെ കിടപ്പുമുറിയിലെ ഫാനിൽ സാരിയിൽ കെട്ടിതൂങ്ങി മരിക്കുകയായിരുന്നു.ചടയമംഗലം മേടയിൽ ശ്രീമൂല നിവാസിൽ കണ്ണൻ നായരാണ് ഐശ്വര്യയുടെ ഭർത്താവ്. മൃതദേഹം ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റ്മോർട്ടത്തിനായുള്ള ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. വിവാഹം കഴിഞ്ഞതിനു ശേഷം 1 വർഷത്തോളം ഇരുവരും പിണങ്ങി താമസിക്കുകയും പിന്നീട് കൗൺസിലിംഗ് നടത്തി ഒരുമിച്ച് താമസിച്ചു വരുകയായിരുന്നു.

തന്റെ സഹോദരി ഭർത്താവിൽ നിന്നും ശരീരികവും മാനസികവുമായിട്ടുള്ള പീഡനം സഹിക്കാതെയാണ് ആത്മഹത്യ ചെയ്തതെന്നും മരണത്തിൽ സംശയം ഉണ്ടെന്നും കാട്ടി ഐശ്വര്യയുടെ സഹോദരൻ ചടയമംഗലം പോലീസിൽ പരാതി നൽകി. തുടർന്ന് ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭർത്താവ് കണ്ണൻ നായർ അഭിഭാഷകനാണ്.