കർണാടകയിൽ യുവമോർച്ച നേതാവ് വെടിയേറ്റു മരിച്ചു; നാലുപേർ അറസ്റ്റിൽ
ബെംഗളൂരു: കര്‍ണാടകയിലെ കൊപ്പാള്‍ ജില്ലയിലെ ഗംഗാവതിയില്‍ യുവമോര്‍ച്ചയുടെ പ്രാദേശികനേതാവ് വെട്ടേറ്റുമരിച്ചു. യുവമോര്‍ച്ച ഗംഗാവതി നിയോജകമണ്ഡലം മുന്‍ അധ്യക്ഷന്‍ വെങ്കടേഷാണ് മരിച്ചത്.
സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. മുന്‍വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പ്രാഥമിക നിഗമനം. സുഹൃത്തിനെ സന്ദര്‍ശിച്ച് തിരിച്ചുവരുംവഴിയാണ് വെങ്കടേഷ് ആക്രമണത്തിനിരയായത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബൈക്കില്‍ സുഹൃത്തിനോടൊപ്പം വരുകയായിരുന്ന വെങ്കടേഷിനെ അക്രമിസംഘം തടഞ്ഞുനിര്‍ത്തി വെട്ടിവീഴ്ത്തുകയായിരുന്നു. കാറിലെത്തിയ ആറംഗസംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വലിയ കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. കൂടെയുള്ള സുഹൃത്ത് ഓടിരക്ഷപ്പെട്ടു.
അക്രമിസംഘം വന്ന കാറില്‍ത്തന്നെ രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഘത്തില്‍ ബാക്കിയുള്ളവരെ പിടികൂടാന്‍ ശ്രമം നടക്കുന്നതായി ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.
വെങ്കടേഷിന്റെ മരണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര അനുശോചിച്ചു.
