ബാങ്കുകള്‍ 5 മണി വരെ; ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു



തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ജൂൺ ഒമ്പത് വരെ നീട്ടിയ സാഹചര്യത്തിൽ അത്യാവശ്യ പ്രവർത്തനങ്ങൾക്കായി ചില ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കയർ, കശുവണ്ടി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങൾക്കും ആവശ്യമായ മിനിമം ജീവനക്കാരെ ഉപയോഗിച്ച് തുറന്നുപ്രവർത്തിക്കാം. വിഭ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, വിവാഹ ആവശ്യത്തിനുള്ള ടെക്സ്റ്റൈൽ, സ്വർണം, പാദരക്ഷ എന്നീ കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകീട്ട് അഞ്ചു വരെ തുറക്കാം ജീവനക്കാരുടെ എണ്ണം 50 ശതമാനത്തിന് മുകളിലാകാൻ പാടില്ല.

വ്യവസായ സ്ഥാപങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും നൽകുന്ന സ്ഥാനപങ്ങളും കടകളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ അഞ്ചു മണി വരെ പ്രവർത്തിക്കാനും അനുമതി നൽകി. ബാങ്കുകൾ നിലവിലുള്ളതിന് സമാനമായി ആഴ്ചയിൽ മൂന്നു ദിവസം തന്നെ പ്രവർത്തിക്കും. അതേസമയം പ്രവർത്തി സമയം വൈകീട്ട് അഞ്ചു മണി വരെയാക്കി ദീർഘിപ്പിച്ചു.

കള്ളുഷാപ്പുകളിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കള്ള് പാർസൽ ആയി നൽകാനും ആനുമതിയുണ്ട്. പാഴ്വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ അവ മാറ്റുന്നതിനായി ആഴ്ചയിൽ രണ്ട് ദിവസം തുറന്നുപ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്.