കെഎസ്ഇബി സബ് എന്‍ജിനിയറുടെ മൃതദേഹം മണിമലയാറ്റില്‍
കെഎസ്ഇബി സബ് എന്‍ജിനിയറുടെ മൃതദേഹം നീരേറ്റുപുറം മണിമലയാറ്റില്‍ കാണപ്പെട്ടു. ആലപ്പുഴ വണ്ടാനം ആറ്റുപുറം രഘുനാഥന് തങ്കപ്പന്റെ (54) മൃതദേഹമാണ് കണ്ടെത്തിയത്.ഇന്നലെ രാവിലെ 9.30 ഓടെ മൃതദേഹം മലിമലയാറ്റിലൂടെ ഒഴുകിവരുന്ന നിലയിലായിരുന്നു.
നവംബർ 30ന് ജോലിയില്‍നിന്ന് വിആർഎസ് എടുത്ത രഘുനാഥ് ചൊവ്വാഴ്ച വൈകിട്ട് ഏഴിന് സമീപത്തെ ക്ഷേത്രത്തില്‍ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. തിരികെ എത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ പുന്നപ്ര പോലീസില്‍ പരാതി നല്കി. അന്വഷണം നടക്കുന്നതിനിടെ നീരേറ്റുപുറം പാലത്തിനു സമീപം ആറ്റില്‍ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ടെത്തുകയായിരുന്നു.
രഘുനാഥിന്റെ മൊബൈല്‍ഫോണ്‍, പഴ്സ്, എടിഎം കാർഡ് എന്നിവ വീട്ടില്‍നിന്ന് പോകുന്ന ദിവസം കൊണ്ടുപോയിരുന്നില്ല. വിആർഎസ് എടുത്ത രഘുനാഥിന് സഹപ്രവർത്തകർക്ക് ചൊവ്വാഴ്ച യാത്രയയപ്പ് നല്‍കിയിരുന്നെങ്കിലും പരിപാടിയില്‍ രഘുനാഥ് പങ്കെടുത്തിരുന്നില്ല നാട്ടുകാർ എടത്വ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടർന്ന് എടത്വ സിഐ അൻവറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
തകഴിയില്‍നിന്ന് ഫയർഫോഴ്സ് എത്തി കരയിലെത്തിച്ച മൃതദ്ദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയില്‍ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അമ്മ: പരേതയായ ലക്ഷ്മി. സഹോദരങ്ങള്‍: വേണുഗോപാല്‍ (ശശി), രാധകൃഷ്ണൻ, രാധാമണി, രാജഗോപാല്‍, രമ, പരേതനായ പുഷ്പാംഗദൻ.
