ഓരോ വ്യക്തിക്കും അഞ്ച് രൂപക്ക് രണ്ട് നേരം ഭക്ഷണം; ഡല്‍ഹിയില്‍ 45 അടല്‍ കാന്റീനുകള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
ഡല്‍ഹി: ഡല്‍ഹിയില്‍ ‘അടല്‍ കാന്റീനിനുകള്‍’ തുറന്നു. മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ 101ാമത് ജന്മദിനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ അഞ്ച് രൂപക്ക് ഭക്ഷണം നല്‍കുന്നതാണ് ഈ ഭക്ഷണശാലകള്‍.തൊഴിലാളികള്‍ക്കും സാധാരണക്കാർക്കും കുറഞ്ഞ ചെലവില്‍ പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 45 അടല്‍ കാന്റീനുകളുടെ ഉദ്ഘാടനമാണ് ഇന്നലെ കഴിഞ്ഞത്.
മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേരില്‍ നൂറ് കാന്റീനുകള്‍ തുറക്കുമെന്ന് ഡല്‍ഹി സർക്കാർ ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു. ഓരോ വ്യക്തിക്കും അഞ്ച് രൂപക്ക് രണ്ട് നേരം ഭക്ഷണം നല്‍കുമെന്ന് അവർ പറഞ്ഞു. 104.24 കോടിയാണ് സർക്കാർ പദ്ധതിക്കായി മാറ്റി വെച്ചിരിക്കുന്നത്. ഓരോ അടല്‍ കാന്റീനും പ്രതിദിനം 1,000 ഊണ് വിതരണം ചെയ്യും.
അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഡിസംബർ 25ന് ഡല്‍ഹിയില്‍ നൂറ് അടല്‍ കാന്റീനുകള്‍ തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ദൗത്യം ആരംഭിച്ചത്. ഈ കാന്റീനുകള്‍ വെറും അഞ്ചുരൂപക്ക് ആവശ്യക്കാർക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്‍കും. ഓരോ അടല്‍ കാന്റീനിലും വൃത്തിയുള്ള വിളമ്ബുന്ന സ്ഥലം, ഡിജിറ്റല്‍ ടോക്കണ്‍ സംവിധാനം, തത്സമയ സി.സി ടിവി നിരീക്ഷണം, ശുദ്ധമായ കുടിവെള്ളം എന്നിവ ഉണ്ടായിരിക്കും, അതുവഴി മാന്യമായും സുരക്ഷിതമായും ഭക്ഷണം കഴിക്കാൻ സാധിക്കും.
ഈ വർഷം ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ദേശീയ തലസ്ഥാനത്ത് “അടല്‍ കാന്റീനുകള്‍” തുറക്കുക എന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. കേന്ദ്രമന്ത്രി മനോഹർലാല്‍ ഘട്ടറും മുഖ്യമന്ത്രി രേഖാഗുപ്തയും ചേർന്നാണ് കാന്റീൻ ഉദ്ഘാടനം ചെയ്തത്. പദ്ധതി പ്രകാരം ഡല്‍ഹിയിലുടനീളം 100 അടല്‍ കാന്റീനുകള്‍ ആരംഭിക്കുമെന്നും ദിവസവും രണ്ട് നേരം ഭക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
