ചൂട് കൂടും മുൻകരുതല്‍ വേണം; മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
കനത്ത ചൂടില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ആശുപത്രികളില്‍ സൂര്യാഘാത ചികില്‍സാ സംവിധാനം ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.ആംബുലൻസ് സേവനങ്ങള്‍ സജ്ജമാക്കണമെന്നും നിർദേശത്തില്‍ പറയുന്നു.
ജനങ്ങള്‍ക്ക് സമയബന്ധിതമായി മുന്നറിയിപ്പുകള്‍ നല്‍കാനും സൂര്യാഘാതമേല്‍ക്കുന്നവരുടെ കണക്ക് കൃത്യമായി കൈമാറാനും സംസ്ഥാനങ്ങള്‍ക്കുള്ള നിർദേശത്തില്‍ പറയുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ചൂടു കടുക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തു വന്നിരിക്കുന്നത്. വരാനിരിക്കുന്ന രണ്ട് മാസം സംസ്ഥാനത്ത് കടുത്ത ചൂടായിരിക്കും അനുഭവപ്പെടുക. അതി ശക്തമായ ചൂട് മൂലമുണ്ടാവുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കാൻ സംസ്ഥാനങ്ങള്‍ മുൻകരുതലുകള്‍ സ്വീകരിക്കണം.
സംസ്ഥാനത്തെ സാഹചര്യങ്ങള്‍ അവലോകനം ചെയ്ത് കൃത്യമായി മാർഗനിർദേശങ്ങള്‍ പൂർണ്ണമായി നടപ്പിലാക്കണമെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.
