എണ്‍പതുകാരിയെ കൊന്ന് കായലില്‍ താഴ്ത്തിയ അയല്‍വാസി കുറ്റം സമ്മതിച്ചു
ആലപ്പുഴ.ആറാട്ടുപുഴ കിഴക്കേക്കര സാധുപുരത്ത് തെക്കതില്‍ തങ്കമ്മയെ (80) കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റം സമ്മതിച്ചു.സമീപവാസിയായ കനകക്കുന്ന് കൊച്ചുപടന്നയില്‍ പ്രകാശനാണു (54) പ്രതി.
കൂടുതല്‍ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ഉണ്ടാകുമെന്ന് തൃക്കുന്നപ്പുഴ പൊലീസ്. താൻ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍, കൂടുതല്‍ പേർ ഉണ്ടെന്നാണു പൊലീസിന്റെ സംശയം.
തങ്കമ്മയെ കല്ലു കെട്ടി കായലില്‍ താഴ്ത്താൻ ഉപയോഗിച്ച കയറാണ് പ്രതിയിലേക്ക് എത്താൻ ഉണ്ടായ സൂചന. മത്സ്യബന്ധനത്തിന് ഉപയോഗിക്കാറുള്ള ഇത്തരം കയർ, ഇടയ്ക്ക് മത്സ്യബന്ധനത്തിന് പോകാറുള്ള പ്രതിയുടെ വീടിന്റെ സമീപത്ത് കണ്ടതായി അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞിരുന്നു.
തുടർന്ന് പ്രകാശൻ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ പെരുമാറ്റത്തിലെ അസ്വാഭാവികത കൂടി കണ്ടാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്
ഒറ്റയ്ക്കു താമസിച്ചിരുന്ന തങ്കമ്മയെ തിങ്കളാഴ്ച രാവിലെയാണു കാണാതായത്. കനകക്കുന്ന് പോലീസ് അന്വേഷിക്കുന്നതിനിടെയാണ് ചൊവ്വാഴ്ച പുലർച്ചെ ആറോടെ ആറാട്ടുപുഴ കിഴക്കേക്കര കീരിക്കാട് ജെട്ടിക്കു സമീപം കായംകുളം കായലില്‍ മൃതദേഹം കണ്ടത്. കൈയും കാലും തുണികൊണ്ടു ബന്ധിച്ചും കഴുത്തില്‍ കല്ലുകെട്ടിയ നിലയിലുമായിരുന്നു മൃതദേഹം. ദേഹത്തുണ്ടായിരുന്ന ആറു പവനോളം സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.
