Latestകണ്ണൂര്‍

വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍; കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍

കണ്ണൂർ:-സംസ്ഥാനത്ത് വയോജനങ്ങളുടെ പരാതികള്‍ ഏറിവരുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വയോജന കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ. സോമപ്രസാദ്.

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ്ങ് നടത്തി സംസാരിക്കുകയായിരുന്ന അദ്ദേഹം. സ്വത്ത് തര്‍ക്കങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍, ഗാര്‍ഹിക പീഢനം, ഒറ്റപ്പെടുത്തലുകള്‍ എന്നിങ്ങനെ വിവിധങ്ങളായ പരാതികളാണ് കമ്മീഷന് മുന്നില്‍ അനുദിനം വരുന്നത്. വാര്‍ദ്ധക്യ കാലത്ത് കുടുബ ബന്ധങ്ങളില്‍ നേരിടുന്ന വിള്ളലുകളില്‍ ഏറ്റവും കൂടുതല്‍ ഇരയാകുന്നത് വയോജനങ്ങളാണ്. ശാരീരികവും മാനസികവുമായ വെല്ലുവിളികളില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍ ധാരാളമാണ്. ഇവരുടെ പരാതികള്‍ അങ്ങേയറ്റം ഗൗരവമുള്ളതാണ്. ഈ പരാതികളില്‍ കൃത്യമായ അന്വേഷണം നടത്തി കമ്മീഷന്‍ പരിഹാരം കണ്ടെത്തും.

പരാതിക്കാരെയും പരാതിയില്‍ പരാമര്‍ശിക്കപ്പെട്ടവരെയും കമ്മീഷന്‍ നേരിട്ട് കേള്‍ക്കും. പരാതി പരിഹാരത്തിന് ജില്ലകള്‍ തോറും സിറ്റിങ്ങ് നടത്തും. പരാതി പരിഹാരത്തിന് ഇതര വകുപ്പുകളില്‍ നിന്നും അന്വേഷണം ആവശ്യമുണ്ടെങ്കില്‍ ഈ നടപടികളും പൂര്‍ത്തിയാക്കും. കോടതി ഇടപെടേണ്ട കേസുകളില്‍ കമ്മീഷന് നേരിട്ട് ഇടപെടാന്‍ കഴിയില്ല. അല്ലാത്ത തരത്തിലുള്ള എല്ലാ വിധ പരാതികളും കമ്മീഷന്‍ മുഖേന നീതി ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. 60 വയസ്സിന് മുകളിലുള്ള ഏതൊരാള്‍ക്കും കമ്മീഷന് മുന്നില്‍ പരാതി സമര്‍പ്പിക്കാം. വയോജനങ്ങളുടെ ക്ഷേമമാണ് പരമമായ ലക്ഷ്യം. പരാതിയുടെ ഗൗരവം അനുസരിച്ച് കൗണ്‍സിലിങ്ങിലൂടെയും ചര്‍ച്ചകളിലൂടെയും പരിഹരിക്കാന്‍ കഴിയുന്ന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കും. വയോജനങ്ങള്‍ നേരിടുന്ന അവഗണനയും ചൂഷണവും തടയുക, അശരണരായ വയോജനങ്ങളുടെ പുനരധിവാസം ഉറപ്പാക്കുക. നിയമപരമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയെന്നതെല്ലാം വയോജന കമ്മീഷന്റെ ലക്ഷ്യങ്ങളാണെന്ന് അഡ്വ. കെ. സോമപ്രസാദ് പറഞ്ഞു.

ജില്ലയില്‍ നടന്ന ആദ്യ സിറ്റിങ്ങില്‍ 25 പരാതികളാണ് പരിഗണിച്ചത്. രണ്ട് പരാതികളില്‍ ഹിയറിങ്ങ് നടത്തി. ബാക്കിയുള്ള പരാതികളില്‍ അടുത്ത സിറ്റിങ്ങില്‍ എതിര്‍ കക്ഷികളെ കേള്‍ക്കും. വയോജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ വിവിധ സംഘടനകളും വ്യക്തികളും കമ്മീഷന് മുന്നില്‍ പരാതികളും ആവശ്യങ്ങളും ബോധിപ്പിക്കാന്‍ എത്തിയിരുന്നു. ജനകീയ വിഷയങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം തേടി പരാതികള്‍ തീര്‍പ്പാക്കും.

തലശ്ശേരി കീഴല്ലൂരിലെ പകല്‍ വീട് നിര്‍മ്മിക്കാന്‍ സ്ഥലം സ്വകാര്യ വ്യക്തി നല്‍കിയെങ്കിലും ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ടതായതിനാല്‍ അനുമതി ലഭിച്ചില്ല തുടങ്ങിയ പൊതു പരാതികളില്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്നും കമ്മീഷന്‍ വിശദീകരണം തേടും. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി. ബിജു, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സിറ്റിങ്ങില്‍ പങ്കെടുത്തു.