അട്ടപ്പാടി ഇരട്ടക്കൊലപാതകം: നിർണ്ണായക തുമ്പായത് ബിരിയാണി അരിയുടെ ചാക്ക്
അഗളി: അട്ടപ്പാടിയില്‍ ചാക്കിനുള്ളില്‍ യുവതിയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ബംഗാള്‍ സ്വദേശിയായ തോട്ടം തൊഴിലാളി. ഇയാള്‍ യുവതിയുമായി ഒന്നിച്ചു താമസിച്ചുവരികയായിരുന്നു. സംശയത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ അട്ടപ്പാടിയില്‍ എത്തിയിട്ട് ഏകദേശം 20 ദിവസമേ ആയിരുന്നുള്ളൂവെന്നാണ് വിവരം.
മെഷീൻ പോലുള്ള ആയുധം ഉപയോഗിച്ചാണ് ഇരുവരുടെയും കഴുത്തറുത്തതെന്നാണ് പ്രാഥമിക പരിശോധനയിലെ സൂചന. തുടർന്ന് മൃതദേഹങ്ങൾ ഇടുപ്പ് ഭാഗത്തുനിന്ന് മടക്കി പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മുറുക്കിക്കെട്ടി ചാക്കുകളിലാക്കി പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. കൃത്യം നിർവ്വഹിച്ചതിൽ ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
