മൈസൂരു ജയദേവ ആശുപത്രിയില്‍ കൂട്ടമരണം, 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികള്‍
ബെംഗളൂരു: മൈസൂരു ജയദേവ ആശുപത്രിയില്‍ കൂട്ടമരണം. 24 മണിക്കൂറിനിടെ 11 രോഗികള്‍ മരിച്ചു. ഇന്നലെയും ഇന്നുമായാണ് അസാധാരണമായ കൂട്ട മരണം റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവുണ്ട് എന്നാണ് ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തി. മരിച്ച 11 രോഗികളും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരാണെന്നാണ് അധികൃതരുടെ വിശദീകരണം.
ഡോക്ടര്‍മാരുടെ കുറവ് മൂലം ഒരു രോഗിയും മരിച്ചിട്ടില്ലെന്ന് ജയദേവ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സദാനന്ദ വ്യക്തമാക്കി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന 11 രോഗികള്‍ മാത്രമാണ് മരിച്ചത്. ചികിത്സ കിട്ടാതെ ആരും മരിച്ചിട്ടില്ല. മൈസൂരു ജില്ലയില്‍ നിന്ന് മാത്രമല്ല കുടക്, ഹാസന്, മാണ്ഡ്യ, ചാമരാജനഗര്‍ തുടങ്ങിയ അയല്‍ജില്ലകളില്‍ നിന്നും ധാരാളം ജനങ്ങള്‍ ചികിത്സയ്ക്കായി എത്തുന്ന ആശുപത്രിയാണ് ജയദേവ.
