ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ഭർത്താവ്; അഞ്ച് മാസം ഗര്‍ഭിണിയായ യുവതി ജീവനൊടുക്കി
ഹൈദരാബാദ് : ഭർത്താവിന്റെ സംശയവും നിരന്തരമായ പീഡനവും സഹിക്കാനാവാതെ അഞ്ച് മാസം ഗർഭിണിയായ യുവതി ജീവനൊടുക്കി.തെലങ്കാന മേഡക്ക് ജില്ല സ്വദേശിയായ സുസ്മിത (23)യാണ് മരിച്ചത് .
ഭാര്യ ഗർഭിണിയായപ്പോള്‍ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടിരുന്നു. ഭർത്താവ് അഭിലാഷില്‍ നിന്നും ഇയാളുടെ അമ്മയില്‍ നിന്നും നിരന്തരം പീഡനെ ഏല്‍ക്കേണ്ടി വരികയും ചെയ്തതോടെയാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.
തെലങ്കാനയിലെ മേഡക്ക് ജില്ലയില്‍ ഗാഡിപ്പെഡപ്പൂര് പ്രദേശിയാണ് സുസ്മിത. സുസ്മിതയുടെ അമ്മ ജാനാബായി നല്കിയ പരാതി പ്രകാരം, സുസ്മിതയുടെ ഭർത്താവ് അവളുടെ സ്വഭാവത്തില്‍ സംശയം പ്രകടിപ്പിക്കുകയും, അവളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ സുസ്മിതയുടെ അമ്മായിയമ്മയും മകളെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി ജാനാബായി ആരോപിച്ചു.
തന്റെ മകളുടെ വളകാപ്പ് ചടങ്ങിന്റെ ക്രമീകരണങ്ങള്‍ ചർച്ച ചെയ്യുന്നതിനായി ജൂണ്‍ 23-ന് താനും ഭർത്താവും മകളുടെ വീട്ടില്‍ പോയിരുന്നതായി അവർ പോലീസിനോട് പറഞ്ഞു. സന്ദർശനത്തിനിടെ അവിടെ തർക്കമുണ്ടാകുകയും, ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ഡിഎൻഎ (DNA) പരിശോധന നടത്തണമെന്ന് അഭിലാഷ് ആവശ്യപ്പെടുകയും ചെയ്തതായി ആരോപണമുണ്ട്.
സമുദായത്തിലെ മുതിർന്നവർ ഇടപെട്ട് പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ചെങ്കിലും പീഡനം തുടർന്നതായാണ് കുടുംബം അവകാശപ്പെടുന്നത്. രണ്ടു ദിവസത്തിനു ശേഷം സുസ്മിതയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ജനാഭായ് ആവശ്യപ്പെട്ടു.
