Latestകണ്ണൂര്‍കേരളം

കൊട്ടിയൂർ വൈശാഖോത്സവം ഇന്ന് സമാപിക്കും

കൊട്ടിയൂർ : ബുധനാഴ്ച തൃക്കലശാട്ടോടെ ഈ വർഷത്തെ വൈശാഖോത്സവം സമാപിക്കും. രാവിലെ നടക്കുന്ന കലശാഭിഷേകത്തിന് മുൻപേ മുളയും ഞെട്ടിപ്പനയോലയും കൊണ്ട് നിർമിച്ച ശ്രീകോവിൽ പിഴുതെടുത്ത് തിരുവഞ്ചിറയിലിടും. തുടർന്ന് കലശാഭിഷേകം നടക്കും. ചൊവ്വാഴ്ച അത്തം നാളിൽ കൊട്ടിയൂർ പെരുമാളിന് അവസാനത്തെ ചതുശ്ശതം അഥവാ വലിയ വട്ടളം പായസം നിവേദിച്ചു. ദേവസ്വം വകയായിരുന്നു പായസം. പന്തീരടി പൂജയ്ക്കൊപ്പമാണ് പായസം നിവേദിച്ചത്.

ഉച്ചശീവേലിയുടെ മധ്യത്തിൽ വാളാട്ടം നടത്തി. ചപ്പാരം ഭഗവതിയുടെ വാളുകളുമായി ഏഴില്ലരക്കാരായ മൂന്ന് വാളശന്മാർ തിരുവഞ്ചിറയിൽ ഇറങ്ങിനിന്നാണ് വാളാട്ടം നടത്തിയത്. ഉത്സവകാലത്ത് കൊട്ടിയൂരിൽ എത്തിച്ച ദേവതകളെയെല്ലാം ഏഴില്ലക്കാർ വിഗ്രഹത്തിൽനിന്ന് തിരികെ ആവാഹിച്ച് വാളുകളിൽ ലയിപ്പിക്കുന്നതാണ് വാളാട്ടം.തുടർന്ന് കുടിപതികളുടെ തേങ്ങയേറും നടന്നു. കൂത്ത് സമർപ്പണവും നടത്തി.