അതിജീവനത്തിന്റെ ആദ്യപാഠം: സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു
കോവിഡ്19 രോഗബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ സാഹചര്യത്തിൽ ഏതാനും മനുഷ്യർ എങ്ങനെ ജീവിക്കുന്നുവെന്നും ഈ വർത്തമാനകാല പ്രതിസന്ധിയെ അവർ എങ്ങനെ മറികടക്കുന്നുവെന്നും, പ്രവാസികൾ എങ്ങനെ ഇതിനെ നേരിടുന്നു എന്നും ആവിഷ്കരിച്ച ‘അതിജീവനത്തിന്റെ ആദ്യപാഠം’ എന്ന 20 മിനിട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രമാണ് ഇപ്പോൾശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. കവിയും കഥാകാരിയുമായ വിനയശ്രീയാണ് ഇതിന്റെ കഥയും തിരക്കഥയും രചിച്ചത്. ദീപു കാട്ടൂർ, ബി.ജോസുകുട്ടി. രചയിതാവു കൂടിയായ വിനയശ്രീ എന്നിവരാണ് സംവിധായകമേൽനോട്ടം നിർവ്വഹിച്ചത്.വീട്ടമ്മമാരും വിദ്യാർത്ഥികളും പ്രവാസിയുമടക്കം പതിന്നാല് പുതുമുഖ അഭിനേതാക്കളാണ് ഇതിൽ അഭിനയിച്ചിട്ടുള്ളത്. വിവിധ ജില്ലകളിലുള്ളവരാണിവർ.അവരവരുടെ വീടുകളിൽ വെച്ച് സംവിധായകരുടെ നിർദ്ദേശപ്രകാരം അഭിനയിച്ച് മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ദൃശ്യങ്ങൾ പല ഷോട്ടുകളിലായി അയച്ച് അവ പ്രത്യേക ആപ്പിലൂടെ വർണ്ണ എം. എന്ന ബി.ബി.എ.വിദ്യാർത്ഥിനി എഡിറ്റ് ചെയ്യുകയായിരുന്നു. യാതൊരു പണച്ചെലവുകളുമില്ലാതെ നിർമ്മിക്കപ്പെട്ട ഈ ചെറു സിനിമയിൽ രാഹുൽ രാജ് (കുവൈറ്റ്), അഡ്വ.രാജി പി.ജോയി (കോട്ടയം), ഡോ.മോളി ജോസഫ്(അങ്കമാലി), സിനി ബൈജു(വർക്കല), ഷീബാ പ്രസാദ് (കൊല്ലം), വിനയശ്രീ, ദീപ(എസ്.എൽ.പുരം) അനിതാ സതീഷ്, രശ്മി രാധാകൃഷ്ണൻ (കലവൂർ), അമ്പിളി റാവു (നോർത്ത് ആര്യാട്), രമേഷ് കുമാർ, ശങ്കരി (പഴവീട്), ലതാ രാജീവ്,രാജി പ്രസാദ് (ആലപ്പുഴ) എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള എഴുത്തുകാരുടെ വാട്സാപ്പ് ഗ്രൂപ്പായ ‘എഴുത്തുപുര’ യുടെ അഡ്മിൻ പാനലാണ് ഈ ഹ്രസ്വ സിനിമയ്ക്ക് നേതൃത്വം നൽകിയത്.