കൃഷി പരിശീലനത്തിനത്തിന് പോയ കര്‍ഷകനെ ഇസ്രായേലില്‍ കാണാതായ സംഭവം: ബിജുവിനെതിരെ നടപടിയുണ്ടായേക്കുമെന്ന് കൃഷിമന്ത്രി

ഇസ്രായേലില്‍ നിലവിലുള്ള ആധുനിക കൃഷി രീതികളെ കുറിച്ച്‌ പഠിക്കാന്‍ സംസ്ഥാന കൃഷി വകുപ്പ് അയച്ച 27 കര്‍ഷകരില്‍ ഒരാളെ കാണാതായ സംഭവത്തില്‍ പ്രതികരിച്ച്‌ കൃഷിമന്ത്രി പി പ്രസാദ്.

ഇസ്രയേലിലേക്ക് പോയ സംഘത്തില്‍നിന്ന് കണ്ണൂര്‍ സ്വദേശി ബിജുകുര്യന്‍ മുങ്ങിയത് ആസൂത്രിതമായെന്ന് മന്ത്രി. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത്. ഇത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി.നല്ല ഉദ്ദേശ്യത്തോടെയാണ് കര്‍ഷകസംഘത്തെ ഇസ്രയേലിലേക്ക് അയച്ചത്.

സംഭവത്തില്‍ എംബസിയിലും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. ഇസ്രയേലില്‍നിന്നുള്ള സംഘം നാളെ മടങ്ങിയെത്തിയശേഷം കൂടുതല്‍ നിയമനടപടികളെക്കുറിച്ച്‌ ആലോചിക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു.17-ാം തീയതിയാണ് ബിജുകുര്യന്‍ സംഘത്തില്‍നിന്ന് മാറിയത്. പിന്നീട് അദ്ദേഹത്തെ കാണാതായി.

തുടര്‍ന്ന് താന്‍ സുരക്ഷിതനാണെന്നും തന്നെക്കുറിച്ച്‌ തിരക്കേണ്ടെന്നും അദ്ദേഹം ഭാര്യയുടെ ഫോണിലേക്ക് മെസേജ് അയച്ചു. അപ്പോളാണ് ബോധപൂര്‍വം മുങ്ങിയതാണെന്ന് വ്യക്തമായതെന്നും മന്ത്രി പറഞ്ഞു.അതേസമയം ഇസ്രയേലില്‍നിന്ന് കാണാതായ ബിജുകുര്യന്‍ കര്‍ഷകനാണോ എന്നതിലും ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ പേരട്ട സ്വദേശിയായ ഇദ്ദേഹം എല്‍.ഐ.സി. ഏജന്റാണെന്നും വലിയരീതിയിലുള്ള കര്‍ഷകനല്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഇദ്ദേഹം എങ്ങനെയാണ് കര്‍ഷകരുടെ പട്ടികയില്‍ കയറിപ്പറ്റിയതെന്നും ചര്‍ച്ചയാകുന്നുണ്ട്. സംസ്ഥാന കൃഷി വകുപ്പാണ് ആധുനിക കൃഷിരീതി പരിശീലനത്തിനായി ബിജു ഉള്‍പ്പെടെയുള്ള 27 കര്‍ഷകരെ ഇസ്രയേലിലേക്ക് അയച്ചിരുന്നത്.